സ്വന്തം ലേഖകൻ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും.
166 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഗാദിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചു. ഉദ്ധവ് മഹാരാഷ്ട്ര അസംബ്ലിയിലോ കൗൺസിലിലോ അംഗമല്ലാത്തതിനാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിൽ അംഗമാകേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി..
മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാലുടൻ കോൺഗ്രസ്- ശിവസേന- എൻസിപി ത്രികക്ഷി സർക്കാർ ബിജെപിയുടെ വൻ പദ്ധതികൾ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ബിജെപി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന മുംബെ- അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് ശിവസേന വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽ ഒരു മാസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ത്രികക്ഷി സർക്കാർ അധികാരത്തിലേക്ക് എത്തുന്നത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടാതെ നാനാർ റിഫൈനറി പദ്ധതിയും പൂർണമായി ഉപേക്ഷിക്കുമെന്നാണ് സൂചന. മുംബൈ ആരെ കോളനിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ബിജെപി സർക്കാരിന് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ആരെ കോളനിയിൽ ഇനി ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്ന് ശിവസേനാ വക്താവ് മാനിഷ കയാണ്ഡെ പറഞ്ഞു.
കോണ്‍ഗ്രസും എന്‍.സി.പിയും രൂപീകരിച്ച മതേതര സഖ്യത്തിലേക്ക് ഹിന്ദുത്വ പാളയത്തില്‍ നിന്നും ശിവസേന കൂട്ടു ചേരുമ്പോള്‍ മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏറെയാണ്. മതേതരത്വവും ഹിന്ദുത്വവും വ്യത്യസ്ത ചേരികളായി നിലകൊണ്ടിരുന്ന രാഷ്ട്രീയ ചിത്രം മാറി ബി.ജെ.പിയും ബി.ജെ.പിയെ എതിര്‍ക്കുന്നവരുമെന്ന പുതിയ സമവാക്യമാണ് രൂപം കൊള്ളുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല