1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞയാഴ്ച സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂ എന്നുമാണ് ഇപ്പോള്‍ അധികൃതരുടെ നിലപാടെന്ന് സഭയുടെയും ഫാ. മാര്‍ട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.

ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണം വൈകിപ്പിക്കുന്നത് എന്നാണ് സൂചന. മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹത്തില്‍നിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതും.

അന്വേഷണം പൂര്‍ത്തിയാകാതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാനാകില്ലെന്നു ഫിസ്‌കല്‍ ഓഫിസര്‍ ഡിക്ടക്റ്റീവിനു കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ മരണം നടന്ന് മൂന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഫാ. മാര്‍ട്ടിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടു നല്‍കാത്തതില്‍ യുകെയില്‍ മലയാളി സമൂഹത്തില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

സി.എം.ഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമാണ് ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ. ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായി ജോലിനോക്കിയിരുന്ന ഫാ. മാര്‍ട്ടിന്‍ എട്ടുമാസം മുമ്പ് ഒക്ടോബര്‍ മാസത്തിലാണ് ഉപരിപഠനാര്‍ഥം ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.