1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.

പത്രത്തില്‍ ജോലിക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റര്‍ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികള്‍’ എന്ന ലേഖനത്തില്‍ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്ബര്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവര്‍ വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി വനിതാ ജര്‍ണലിസ്റ്റുകള്‍ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ല്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ അടുത്തിടപഴകാന്‍ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവര്‍ത്തക തുറന്നടിച്ചു.

മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാള്‍ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലര്‍ വിവരിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്ബര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. 19891991കാലത്ത് ബീഹാറിലെ കിഷന്‍ഗഞ്ച് ലോക്‌സഭാംഗം. 2014 മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പാര്‍ട്ടി വക്താവായി. 2015ല്‍ രാജ്യസഭാംഗം. 2016 ജൂലായ് മുതല്‍ വിദേശകാര്യസഹമന്ത്രിയാണ്.

അതേസമയം ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എം.ജെ അക്ബര്‍ രാജിവെക്കുകയും അന്വേഷണം നേരിടുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.