സ്വന്തം ലേഖകൻ: ലോകം ഉദ്വേഗത്തോടെ നോക്കിയ ചരിത്ര ദൗത്യത്തിൽ നാസയ്ക്ക് വിജയം. 2016 ൽ യുഎസിലെ കേപ് കനാവെറലിൽ നിന്നു വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്സ് പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി താഴേക്കിറങ്ങി. അതിന്റെ ഉപരിതലത്തിനു തൊട്ടരികിലെത്തി. തുടർന്ന് റോബട്ടിക് കൈയുപയോഗിച്ച് ബെന്നുവിന്റെ ഉപരിതലത്തിൽ പരതി.
16 സെക്കൻഡ് നീണ്ടുനിന്ന ഈ സാഹസികതയിൽ, ബെന്നുവിലെ നൈറ്റിങ്ഗേൽ കുഴിയിൽ നിന്നു 2 കിലോഗ്രാം ഭാരമുള്ള പാറക്കഷണങ്ങൾ ഒസിരിസ് പെറുക്കിയെടുത്തതിന് ശേഷം മടക്കം. 2 വർഷം ഛിന്നഗ്രഹത്തിനു ചുറ്റും വലംവച്ചു തയാറെടുത്ത ശേഷമാണ് ഒസിരിസ് ഈ കൃത്യം നിർവഹിച്ചത്. ഇതാദ്യമായാണ് പേടകം ഛിന്നഗ്രഹത്തിലിറക്കി നാസ സാംപിളുകൾ ശേഖരിച്ചത്.
ഇവയുടെ ചിത്രങ്ങൾ ഇന്ന് ഒസിരിസ് നാസയുടെ കൺട്രോൾ സ്റ്റേഷനിലേക്ക് അയയ്ക്കും. ഇപ്പോൾ കിട്ടിയ സാംപിളുകൾ ഗവേഷണത്തിന് പറ്റിയതല്ലെങ്കിൽ അടുത്തവർഷം വീണ്ടും ശേഖരിക്കും. 2023 ലാണ് ഒസിരിസ് സാംപിളുകളുമായി തിരിച്ച് ഭൂമിയിലെത്തുന്നത്. ഭൂമിയിൽ നിന്ന് 32 കോടി കിലോമീറ്ററുകൾ അകലെയുള്ള ഛിന്നഗ്രഹമാണ് 450 കോടി വർഷം പഴക്കമുള്ള ബെന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല