സ്വന്തം ലേഖകൻ: ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെ ഏറ്റവും വേഗതയേറിയ യാത്രയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. വിനാശകരമായ കൊടുങ്കാറ്റായ സിയാരയാണ് ഇത്തരമൊരു യാത്രയ്ക്ക് കാരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇപ്പോഴത്തെ റെക്കോര്‍ഡെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ബോയിംഗ് 747-436h വിമാനമാണ് 35,000 അടിയില്‍ 825 മൈല്‍ വേഗതയില്‍ പറന്നത്. നാല് മണിക്കൂറും 56 മിനിട്ടുമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് യാത്രയ്ക്കായെടുത്തത്. ഇതോടെ നിശ്ചയിച്ച സമയത്തിന് 80 മിനിറ്റ് മുന്‍പേ ഹീത്രു വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു.
ഓണ്‍ലൈന്‍ ട്രാക്കിംഗ് സേവനമായ ഫ്‌ലൈറ്റ്ഡാര്‍ 24 റിപ്പോര്‍ട്ട് അനുസരിച്ച് നോര്‍വീജിയന്‍ എയര്‍വേയ്‌സ് കൈയ്യടക്കി വെച്ചിരുന്ന 5 മണിക്കൂര്‍ 13 മിനിട്ട് റെക്കോര്‍ഡാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ഈ റൂട്ടിലുള്ള ശരാശരി യാത്രാ സമയം ആറ് മണിക്കൂര്‍ 13 മിനിറ്റാണെന്ന് വിദഗ്ധര്‍ പറയുന്നു. ജെറ്റ് സ്ട്രീമില്‍ 250 മൈല്‍ വേഗതയില്‍ കാറ്റിന്റെ വേഗത ഉപയോഗിക്കാന്‍ പൈലറ്റിന് കഴിഞ്ഞതാണ് ഇത്തരത്തിലൊരു റെക്കോര്‍ഡ് കൈവരിക്കാനായത്.
അറ്റ്‌ലാന്റിക്ക് കടന്ന് ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനിലേക്ക് ബിഎ 112 ഏറ്റവും വേഗതയേറിയ യാത്ര നടത്തിയതായി ഫ്‌ലൈറ്റ് റഡാര്‍ ട്വീറ്റ് ചെയ്തു. നാല് മണിക്കൂറും 56 മിനിട്ടുമാണ് ഇതിനെടുത്തത്. നിലവിലെ നോര്‍വീജിയന്‍ എയര്‍വേയ്‌സിന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നതെന്നും ട്വീറ്റില്‍ പറയുന്നു.
വിമാനം അസാധാരണമായ വേഗതയിലെത്തിയതായി ഏവിയേഷന്‍ കണ്‍സള്‍ട്ടന്റും ബ്രിട്ടീഷ് എയര്‍വേയ്‌സിലെ മുന്‍ പൈലറ്റുമായ അലിസ്റ്റര്‍ റോസെന്‍ഷെയിന്‍ ബിബിസിയോട് പറഞ്ഞു. അതേസമയം, സ്പീഡ് റെക്കോര്‍ഡുകളേക്കാള്‍ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല