1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2019

സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്റേത്.

ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാതെ നീരവ് മോദി വാഹനത്തില്‍ കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്. നീരവ് മോദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് നന്പര്‍ നല്‍കിയോ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് യുകെ ഹോം ഓഫീസ് പ്രതികരിച്ചില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്നാണു സൂചന. ഇന്ത്യന്‍ നിര്‍മിത വ്യാജ പാസ്‌പോര്‍ട്ടുകളാണ് മോദി ഉപയോഗിക്കുന്നത്. യഥാര്‍ഥ പാസ്‌പോര്‍ട്ടുമായാണ് നീരവ് മോദി ലണ്ടനില്‍ എത്തിയത്. ഇവിടെവച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടു. മോദിയുടെ കൈവശമുള്ള വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ചില്‍ നീരവ് ഫ്രാന്‍സിലേക്കു യാത്ര നടത്തിയത് ഇത്തരത്തില്‍ ഒരു വ്യാജ പാസ്‌പോര്‍ട്ടിലാണെന്നു വ്യക്തമായി. മോദി ബ്രിട്ടനില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.