1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2018

സ്വന്തം ലേഖകന്‍: രണ്ട് വര്‍ഷത്തിനിടയില്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്; കസ്റ്റഡിയില്‍ വിട്ട ബിഷപ്പിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി; കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ബിഷപ്പിന്റെ വാദം. കോട്ടയം മെഡിക്കല്‍ കോളെജില്‍നിന്ന് ചികിത്സ രേഖകള്‍ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളെജിലാണ് ലൈംഗിക ക്ഷമതാ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയത്. പരിശോധനയ്ക്ക് ശേഷം ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ പീഡനം നടന്ന 20 ആം നമ്പര്‍ മുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. മഠത്തില്‍ മാത്രം തെളിവെടുപ്പ് മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.