സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ബഹുഭൂരിപക്ഷവും നീക്കിയതോടെ ഒമാൻ പുതിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.സുപ്രീം കമ്മിറ്റി തീരുമാനപ്രകാരമുള്ള സിനിമ തിയറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കുന്നതടക്കം ഇളവുകൾ കഴിഞ്ഞ ദിവസം മുതൽതന്നെ പ്രാബല്യത്തിൽ വന്നിരുന്നു. വാണിജ്യപ്രവർത്തനങ്ങൾക്കുള്ള അനുമതിക്ക് മുൻകരുതൽ നടപടികൾ ഒഴിവാക്കണമെന്ന് അർഥമില്ലെന്നും കോവിഡ് വൈറസ് നമുക്ക് ചുറ്റും തന്നെ ഉണ്ടെന്നും നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനത്തിന് ഒപ്പം സുപ്രീം കമ്മിറ്റി ഒാർമിപ്പിച്ചിരുന്നു.
മസ്കത്തിലെ സിനിമ തിയറ്ററുകളിൽ പലതിലും ചൊവ്വാഴ്ചതന്നെ പ്രദർശനം ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, നേരത്തേയിറങ്ങിയ ഹിന്ദി സിനിമകളാണ് പ്രദർശിപ്പിക്കുന്നതെന്ന് റൂവി വോക്സ് സിനിമയിലെ മാനേജർ ഘൻശ്യാം പറഞ്ഞു. എന്നാൽ, മലയാളികൾ സാധാരണയായി പോകുന്ന സ്റ്റാർ സിനിമ തുറക്കാൻ വൈകും.
മലയാളമടക്കം ഇന്ത്യൻ ഭാഷയിലുള്ള സിനിമകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. പുതിയ റിലീസുകൾ വന്ന ശേഷമായിരിക്കും ഇവിടെ പ്രദർശനം തുടങ്ങുക. പാർക്കുകളിൽ പ്രഭാതനടത്തത്തിന് സാധിക്കുമെന്ന് കരുതി എത്തിയവർ നിരാശരായി. പാർക്കുകളുടെ പ്രവേശനസമയം കുറക്കുന്നതിെൻറ ഭാഗമായി രാവിലെ ഒമ്പതു മുതലാണ് പാർക്കുകളിൽ പ്രവേശനം അനുവദിച്ചത്. ബീച്ചുകളും സജീവമായി തുടങ്ങിയിട്ടുണ്ട്.
സന്ദർശകർക്കായി നാഷനൽ മ്യൂസിയം തുറന്നതായി അധികൃതർ ർ അറിയിച്ചു. മവേല പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറവിൽപനക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും കടകൾ തുറക്കാൻ വൈകും. ഗേറ്റിെൻറയും മറ്റും നിർമാണ ജോലികൾ നടക്കുന്നതിനാൽ അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ ആകും കടകൾ തുറക്കുക. നഴ്സറികളും കിൻറർഗാർട്ടനുകളും ഡിസംബർ 13 മുതലാകും തുറക്കുകയെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല