സ്വന്തം ലേഖകൻ: പൊതുഗതാഗത സംവിധാനം വൈകാതെ പുനരാരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷയോടെ പ്രവാസികൾ. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മസ്കത്തിലും മറ്റു ഗവർണറേറ്റുകളിലും പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുന്ന വിഷയം ടെക്നിക്കൽ സംഘം പരിശോധിച്ചുവരുകയാണെന്നും വൈകാതെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നുമുള്ള കാര്യം ആരോഗ്യ മന്ത്രി അറിയിച്ചത്.
രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 19 മുതലാണ് മുവാസലാത്ത് ബസുകളുടെയും വാനുകളുടെയും സർവിസ് നിർത്തിെവച്ചത്.വാദി അദൈ മുതൽ സീബ് വരെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കം നിരവധിപേർ റൂവിയിലും ഹമരിയയിലുമൊക്കെ താമസിക്കുന്നുണ്ട്.
സ്ത്രീകൾ ഉൾപ്പെടെ ഇത്തരം സ്ഥിരം യാത്രക്കാർ സ്ഥാപനങ്ങളിലേക്കുള്ള യാത്രക്ക് മുവാസലാത്തിനെയോ വാനുകളെയോ ആണ് ആശ്രയിച്ചിരുന്നത്. കുറഞ്ഞ വരുമാനക്കാരായ നിർമാണ തൊഴിലാളികളും മറ്റും പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിച്ചിരുന്നത്. ചെറിയ ടാക്സികൾക്ക് ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് സർവിസ് നടത്താൻ മാത്രമാണ് അനുമതിയുള്ളത്.
കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ ഒാറഞ്ച് ടാക്സികൾ കൂടിയ നിരക്കാണ് ഇൗടാക്കുന്നത്.പല റൂട്ടുകളിലും ടാക്സികൾ കുറവായ അവസ്ഥയുമുണ്ട്. അതിനാൽ, ബസുകൾ സർവിസ് ആരംഭിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല