സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. ആചാരവെടി എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗ്രൂപ്പിന്റെ അഡ്മിനായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത്(21), അംഗങ്ങളായ ആലങ്കോട് സ്വദേശി രാഗേഷ്(40), താനൂര്‍ ഉണ്ണ്യാല്‍ സ്വദേശി അബ്ദുള്‍ നാസര്‍(25) എന്നിവരെ കഴിഞ്ഞദിവസം ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാദേശികമായും അല്ലാതെയുമുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങളാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്. പ്രത്യേക ലിങ്ക് വഴി മാത്രമായിരുന്നു ഗ്രൂപ്പില്‍ പ്രവേശിക്കാന്‍ അവസരം. അതിനാല്‍ ഗ്രൂപ്പ് അഡ്മിനിന്റെയോ മറ്റ് അംഗങ്ങളുടെയോ അടുത്ത പരിചയക്കാര്‍ മാത്രമാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പ് അഡ്മിനിന്റെയും സുഹൃത്തുക്കളുടെയും ഫോണില്‍നിന്ന് നിരവധി അശ്ലീലദൃശ്യങ്ങളാണ് പോലീസ് കണ്ടെടു്ത്തത്. കുട്ടികളുടെ നിരവധി അശ്ലീലചിത്രങ്ങളാണ് ഗ്രൂപ്പില്‍ ദിവസവും അംഗങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും അടക്കമുള്ള നിബന്ധനകളും അംഗങ്ങള്‍ പാലിക്കണം.
ഗള്‍ഫിലുള്ളവരടക്കം ഈ ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് ചങ്ങരംകുളം എസ്.ഐ. ബഷീര്‍ ചിറയ്ക്കല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഗ്രൂപ്പ് അഡ്മിനെയും ഗ്രൂപ്പില്‍ ചേരാനുള്ള ലിങ്ക് അയച്ച് കൂടുതല്‍ പേരെ അംഗങ്ങളാക്കിയവരെയുമാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഗ്രൂപ്പില്‍ അപ് ലോഡ് ചെയ്യുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. പക്ഷേ, ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയില്‍നിന്ന് മാത്രം ഏകദേശം 15 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുണ്ട്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആളായതിനാലാണ് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് കേരളത്തില്‍ ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.യൂനിസെഫ് ഇന്റര്‍പോള്‍ മുഖേന എ.ഡി.ജി.പി. (ക്രൈം) മനോജ് എബ്രഹാമിന് നല്‍കിയ സൂചനയെത്തുടര്‍ന്ന് കോഴിക്കോട് സൈബര്‍ഡോമും ചങ്ങരംകുളം പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല