സ്വന്തം ലേഖകൻ: ഒരു പൈലറ്റിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കിട്ടിയത് വമ്പന്‍ കുരുക്ക്. പൈലറ്റ് ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയപ്പോള്‍ വെട്ടിലായത് വിമാന യാത്രക്കാരാണ്. ന്യൂഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനമായ എഐ 502 ലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച വിമാനത്തില്‍ കയറാൻ മൂന്ന് മണിക്കൂറിലധികമാണ് കാത്തിരിക്കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാർ ട്വിറ്ററില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഡൽഹിയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങിയതിനാൽ പൈലറ്റ് വൈകി എത്തിയതാണ് യാത്രക്കാരെ വലച്ചതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 1.30 ന് ഡല്‍ഹിയിൽ നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചതായിരുന്നു വിമാനം. പക്ഷേ പൈലറ്റ് വൈകിയതോടെ വൈകുന്നേരം 4.20 ന് പുറപ്പെട്ട വിമാനം രാത്രി 7.09 നാണ് ബംഗളൂരുവിലെത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു.
അറ്റകുറ്റപ്പണി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 30 മിനിറ്റ് യാത്ര വൈകുമെന്നാണ് അധികൃതര്‍ ആദ്യം യാത്രക്കാരെ അറിയിച്ചതെന്ന് യാത്രക്കാരിലൊരാളായ സുകുമാർ പരിദ പറഞ്ഞു. ഇതേത്തുടര്‍ന്ന് പുറപ്പെടൽ സമയം ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റി. സൂപ്പർവൈസറോട് പരാതി ഉന്നയിച്ചതോടെയാണ് അറ്റകുറ്റപ്പണി പ്രശ്‌നമല്ല, കോ-പൈലറ്റ് എത്താത്തതാണ് യാത്ര വൈകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല