1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ‘കേരളത്തിനെതിരായ സംഘടിത ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്ത് വന്നു,’ കേള്ളത്തിനും മലയാളികള്‍ക്കും എതിരെ നടക്കുന്ന കുപ്രചരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്കെതിരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അപൂര്‍വ അനുഭവമായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചില ദേശീയ മാധ്യമങ്ങളിലും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും കേരളാ വിരുദ്ധ പ്രചാരണം ശക്തമായിരുന്നു. കേരളം ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണം പോലും ഉണ്ടായി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ദേശീയ പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേരളം ഒന്നാം സ്ഥാനത്ത് എന്ന അനുകൂല പ്രചരണവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. റിപ്പബ്ലിക് ടിവിയെക്കെതിരെ മലയാളികള്‍ നടത്തിയ സമൂഹ മാധ്യമങ്ങളിലെ ആക്രമണവും തുടര്‍ന്ന് ദേശീയ പത്രങ്ങളില്‍ കേരളം ഒന്നാമത് എന്ന പരസ്യം നല്‍കിയതും ചര്‍ച്ചയായിരുന്നു.

പ്രത്യേകിച്ച് ആരുടെയും ആഹ്വാനമില്ലാതെയാണ് കൂട്ടായ്മ രൂപപ്പെട്ടതെന്നും ദല്‍ഹി ആസ്ഥാനമായുള്ള മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത നുണക്കഥകള്‍ പൊളിക്കാന്‍ ഇത് സഹായകമായെന്നും പോസ്റ്റില്‍ പറയുന്നു. കേരളത്തെ താറടിക്കാനുള്ള രാഷ്ട്രീയ പദ്ധതിയെ മലയാളികള്‍ നേടിട്ട രീതിയേയും പിണറായി അഭിനന്ദിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നതിനെയും പിണറായി ആശങ്ക അറിയിച്ചു. ഭാവനാപൂര്‍ണ്ണമായി സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം,

പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്ന കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങള്‍ക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നു. കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നു, ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്.

പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്.
ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോണ്‍സേര്‍ഡ് മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെയാണ് ഇത് സാധിച്ചത് എന്നത് പ്രത്യാശാ നിര്ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണ്. സൈബര്‍ മേഖലയിലെ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, സാധാരണ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാത്തവരും കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരും ഈ ഇടപെടലില്‍ മുന്നില്‍ തന്നെ നിന്നു.

ആശയവിനിമയരംഗത്ത് ചടുലമായ പരിവര്‍ത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തി സ്വാര്‍ത്ഥ സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാല്‍ളള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത് അപകടകരായ പ്രവണതയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.

ഭാവിയിലും നമ്മുടെ നാടിനു നേരെ ഉയരുന്ന ഏതാക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ, ഭാവനാ പൂര്‍ണ്ണമായി ഈ കാര്യങ്ങളില്‍ ഇടപെടുന്ന സുഹൃത്തുക്കള്‍ അടങ്ങിയ ഒരു ബൗദ്ധിക കൂട്ടായ്മ (Think Tank) പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ നനല്‍കിയ ഇമെയില്‍ വിലാസത്തില്‍ അയക്കണം എന്ന് താല്പര്യപ്പെടുന്നു.

You can cotnribute your share/views/content by emailing at : teamsmview@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.