സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി പോളണ്ട് പോളിംഗ് ബൂത്തിലേക്ക്. യൂറോപ്യൻ യൂണിയനിൽ തുടരുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന നിലവിലെ പ്രസിഡൻറ് ആൻഡ്രസീജ് ഡൂഡ, സോഷ്യലിസ്റ്റ് ലിബറൽ പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വാഴ്സ മേയർ റഫാൽ ട്രസസ്കോവ്സ്കി എന്നിവർ തമ്മിലാണ് മത്സരം.
പോളണ്ടിന്റെ നീതിന്യായ സംവിധാനത്തിൽ ഭരണകൂട ഇടപെടലിന് കൂടുതൽ അവസരം അനുവദിക്കുന്ന നിയമനിർമാണവുമായി മുന്നോട്ടുപോകുന്ന ഡൂഡ തെരഞ്ഞെടുക്കപ്പെട്ടാൽ യൂറോപ്യൻ യൂനിയൻ അംഗത്വവും പുനഃപരിശോധിക്കപ്പെട്ടേക്കും. അതേ സമയം, ഇ.യുവിൽ സജീവ പങ്കാളിത്തം വേണമെന്നാണ് ട്രസസ്കോവ്സ്കിയുടെ നിലപാട്. യൂനിയനുമായി നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഡൂഡക്കായിരുന്നു മുൻതൂക്കമെങ്കിലും 50 ശതമാനം വോട്ടുനേടാനായിരുന്നില്ല. മറ്റു സ്ഥാനാർഥികൾ ചിത്രത്തിനു പുറത്തായതോടെ അവരുടെ വോട്ടുകൂടി തനിക്ക് അനുകൂലമാകുമെന്നാണ് ട്രസസ്കോവ്സ്കിയുടെ പ്രതീക്ഷ. രാജ്യത്ത് ഭരണത്തിലുള്ള ലോ ആൻഡ് ജസ്റ്റിസ് പാർട്ടി (പി.ഐ.എസ്) യുടെ സഖ്യകക്ഷിയാണ് പ്രസിഡൻറ് ഡൂഡ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല