സ്വന്തം ലേഖകന്‍: വൈകല്യമുള്ള ശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിലൂടെ കൊല്ലുന്നത് നാസി ക്രൂരതയ്ക്ക് സമാനമെന്ന് മാര്‍പാപ്പ. ഈ പ്രവണത വംശശുദ്ധിയുള്ള ജനതയെ വാര്‍ത്തെടുത്ത് ആര്യന്‍ മേധാവിത്തം ഉറപ്പിക്കാന്‍ നാസികള്‍ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്ന് ശനിയാഴ്ച ഇറ്റാലിയന്‍ ഫാമിലി അസോസിയേഷന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്.
‘വംശ ശുദ്ധിയ്ക്കായി ഗര്‍ഭച്ഛിദ്രത്തിനു പുറമേ മാനസിക, ശാരീരിക രോഗമുള്ളവരെ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കാനും പതിനായിരങ്ങളെ പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തി ദയാവധത്തിലൂടെ ഇല്ലായ്മചെയ്യാനും നാസികള്‍ മടിച്ചില്ല. ഇന്നത്തെ കാലത്തു സ്‌കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗര്‍ഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ വ്യക്തിയെ(ഗര്‍ഭസ്ഥശിശു)മാതാപിതാക്കള്‍ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. നാസികളുടെ ക്രൂരതയ്ക്കു സമാനമാണിത്,’ മാര്‍പാപ്പ പറഞ്ഞു.
ദൈവം അയയ്ക്കുന്ന ശിശുക്കളെ വൈകല്യമുള്ളവരാണെങ്കില്‍പ്പോലും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ തയാറാവണമെന്നു മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ അധിഷ്ഠിതമായ കുടുംബമാണ് ദൈവം വിഭാവനം ചെയ്ത കുടുംബമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല