സ്വന്തം ലേഖകൻ: ഖത്തറിൽ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. തൊഴിലാളികളിൽ നിന്ന് ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരമാണ് തുക മടക്കി നൽകുന്നത്. കരാർ കമ്പനികളുമായി സഹകരിച്ചാണിത്. 34,500 തൊഴിലാളികളിൽ 16,500 പേർ ഫിഫ ലോകകപ്പ് പദ്ധതികളിലും 18,000 പേർ സുപ്രീം കമ്മിറ്റിയുടെ മറ്റ് പദ്ധതി സൈറ്റുകളിലുമുള്ളവരാണ്.
ഫിഫ ലോകകപ്പ് 2022 പുറത്തിറക്കിയ പ്രഥമ സസ്റ്റെയ്നബിലിറ്റി പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ചിരിക്കുന്നത്. മനുഷ്യാവകാശം, വൈവിധ്യം, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള അഞ്ച് ലക്ഷ്യങ്ങളിൽ ഊന്നിയാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം. പദ്ധതി തൊഴിലാളികളുടെ ആരോഗ്യം, തൊഴിലിടങ്ങളിലെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യഥാസമയമുള്ള പരിഷ്‌കരണങ്ങൾ ഉൾപ്പെടെ മികച്ച നടപടികളാണ് സുപ്രീം കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ വർക്കേഴ്‌സ് വെൽഫെയർ മാനദണ്ഡങ്ങൾ എല്ലാ തൊഴിലിടങ്ങളിലും കൃത്യമായ നടപ്പാക്കുന്നുണ്ടോ എന്നറിയാൻ കർശന പരിശോധനകളും നിരീക്ഷണവുമുണ്ട്.
അൽ ജനൗബ് സ്‌റ്റേഡിയം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കിയതും ഡിസൈൻ, നിർമാണം എന്നിവയിൽ സുസ്ഥിര ബിൽഡിങ് സർട്ടിഫിക്കേഷൻ ലഭിച്ചതും നേട്ടങ്ങളായി റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന നടത്തിപ്പിനായി പ്രഥമ സുസ്ഥിര ബിൽഡിങ് സർട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ ആദ്യ ഓഫിസ് ടവർ എന്ന ബഹുമതി ഫിഫ ലോകകപ്പ് ഖത്തർ 2022 ടവറിനാണ്. ദോഹ മെട്രോ ശൃംഖലയുടെ ഭൂരിഭാഗവും പ്രവർത്തനക്ഷമമാക്കാനും റോഡിലെ ഗതാഗത കുരുക്ക്, വാഹന, വായു, ശബ്ദ മലിനീകരണങ്ങള്‍ കുറയ്ക്കാനും മേഖലയിലെ പ്രഥമ വൊളന്ററി കാർബൺ-ഓഫ്‌സെറ്റിങ് പ്രോഗ്രാം നടപ്പാക്കാനും കഴിഞ്ഞതു പ്രധാന സുസ്ഥിരതാ നേട്ടങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല