സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഇന്ത്യയിലെ ഖത്തർ വീസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഡിസംബർ മൂന്നിന് വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ് ഖത്തറിൻെറ പുതിയ നടപടികൾ. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വീസനടപടികൾ നടത്താനുള്ള അപ്പോയിൻറ് മെൻറുകൾ സെൻററുകളുടെ വെബ്സൈറ്റ് വഴി ഇനി മുതൽ നേടാം.
കോവിഡിൻെറ തുടക്കത്തിൽ തന്നെ ഖത്തർ പുതിയ വീസ നടപടികൾ നിർത്തിവെച്ചിരുന്നു. ഇതിനാൽ ഇന്ത്യക്കാർക്കടക്കം പുതിയ വീസകളിൽ ഖത്തറിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കമ്പനികൾക്ക് പുതിയ വീസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം ഈയടുത്ത് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനികൾക്ക് വീസ ലഭിച്ചാലും വീസകൾ ഇന്ത്യക്കാരുടെ പേരിലും പാസ് പോർട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ഇന്ത്യയിലെ വീസ സെൻററുകൾ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളു.
എന്നാൽ ക്യു.വി.സികളുടെ പ്രവർത്തനം ഡിസംബർ മൂന്ന് മുതൽ പുനരാംരംഭിക്കുന്നതോടെ ഇന്ത്യക്കാർക്ക് മെഡിക്കൽ അടക്കമുള്ള വീസ നടപടികൾ ഇന്ത്യയിൽ വച്ച് പൂർത്തീകരിക്കാനും കഴിയും. ഇതോടെ പുതിയ വീസകളിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറക്കുന്നത്.നിലവിൽ വീസ ഉള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഖത്തറിലേക്ക് തിരിച്ചെത്താൻ കഴിയുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ ധാരണപ്രകാരമുള്ള വിമാനസർവീസുകൾ വഴിയാണിത്.
ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയവീസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽ നിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കൊച്ചിയിലടക്കം ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിൻെറ താഴത്തെ നില യിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കേരളത്തിലെ കേന്ദ്രമുള്ളത്. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസിലാക്കാനും ഇവിടെ സൗകര്യമുണ്ട്.
ഇടനിലക്കാരുടെ ചൂഷണവും വീസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട്വിദേശ രാജ്യങ്ങളിലായി 20 വിസ സെൻററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദ രാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യു.വി.സികള്‍.
പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) അഥവാ വീസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികളിലൂടെ ചെയ്യുന്നത്. തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വീസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വീസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും.
ഖത്തറിലുള്ള പ്രവാസികള്‍ക്ക് ഇനി മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഓട്ടമാറ്റിക്കായി ലഭിക്കും. ഉത്തരവ് നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് രാജ്യത്തുള്ള പ്രവാസികളുടെ വിദേശയാത്ര ലളിതമാക്കുന്നത്.
പ്രവാസി താമസക്കാരന്‍ ഖത്തറില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി. താമസക്കാരന്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് ഹമദ് വിമാനത്താവളത്തില്‍ റജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഓട്ടമാറ്റിക്കായി എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നത്. എന്നാല്‍ ഖത്തറിന് പുറത്തുള്ള പ്രവാസികള്‍ക്ക് തിരികെയെത്താന്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കുക തന്നെ വേണം.
അതേസമയം, ദോഹയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വീട്ടിലും കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹോട്ടലിലും ക്വാറന്റീനില്‍ കഴിയണം. ഷെയേര്‍ഡ് ക്വാറന്റീന്‍ സൗകര്യത്തിലാണ് കഴിയുന്നതെങ്കില്‍ 14 ദിവസമാണ് ക്വാറന്റീന്‍.
ഖത്തര്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നതെങ്കില്‍ യാത്രക്ക് 48 മണിക്കൂറിന് മുന്‍പ് നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ വിമാനത്താവളത്തിലെ പരിശോധന ഒഴിവാകും. ക്വാറന്റീനിലെ ആറാമത്തെ ദിവസമാകും കൊവിഡ് പരിശോധന നടത്തുക. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരാണെങ്കില്‍ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല