സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പി ചിദംബരവും മക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് സംസാരിക്കവെ ആയിരുന്നു രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാവ് പി ചിദംബരം എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശം.
നേതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. ഇത് തന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമായിരുന്നു, റഫാലില്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണ പരിപാടികള്‍ തുടരുമ്പോള്‍ നേതാക്കള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ല, റഫാല്‍ ഉയര്‍ത്തിയുള്ള പ്രചാരണത്തിന് നേതാക്കള്‍ തയ്യാറായില്ല. വിമര്‍ശന ശേഷം രാഹുല്‍ ഗാന്ധി രാജ്യ സന്നദ്ധത ആവര്‍ത്തിച്ചു.
ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെ അധ്യക്ഷന്‍ വേണമെന്നില്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. മുതിര്‍ന്ന നേതാക്കളെല്ലാം ഇത് നിരസിച്ചെങ്കിലും ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ന്നു. എന്തിന് തന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി. രാജി എന്ന തീരുമാനം ബി.ജെ.പി, ആര്.എസ്.എസ് അജണ്ടക്ക് വഴങ്ങുന്നതിന് തുല്യമാണെന്ന് പ്രിയങ്കഗാന്ധി യോഗത്തില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല