സ്വന്തം ലേഖകൻ: തമിഴകത്തില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച രണ്ടു പേരുകളെ ചുറ്റിപ്പറ്റിയാണ്, രജനീകാന്ത്, കമല്‍ ഹാസന്‍. തമിഴ്‌നാടിന്റെ താത്പര്യത്തിനു വേണ്ടി ആവശ്യം വന്നാല്‍ തങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണു രാഷ്ട്രീയചര്‍ച്ചകള്‍ ഇവരിലേക്കു മാറിയത്.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരുവര്‍ക്കും ശിവാജി ഗണേശന്റെ സ്ഥിതി വരുമെന്നായിരുന്നു മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ പ്രതികരണം.
അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ തമിഴ് സിനിമയിലെ രണ്ടു ധ്രുവങ്ങളായിരുന്ന ശിവാജി ഗണേശനും എം.ജി.ആറും രാഷ്ട്രീയത്തിലേക്കിറങ്ങിയെങ്കിലും വിജയിച്ചത് എം.ജി.ആര്‍ മാത്രമായിരുന്നു. ഇതു സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം ഇരുവരെയും വിമര്‍ശിക്കുകയോ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യാതെയുള്ള തന്ത്രമാണ് സ്റ്റാലിന്റെ ഡി.എം.കെ നടത്തുന്നത്. ആക്രമിച്ചാല്‍ ഇരുവര്‍ക്കും വീണ്ടും അമിത പ്രാധാന്യം കൈവരുമെന്ന ചിന്തയാണ് ഡി.എം.കെയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നാണു രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നതു പോലെതന്നെ എ.ഐ.എ.ഡി.എം.കെയുടെയും നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡി.എം.കെ സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് കമല്‍ ഹാസനും ഇന്നോളം സ്വീകരിച്ചുപോന്നിട്ടുള്ളത്.
എന്നാല്‍ മറുവശത്ത് രജനീകാന്ത് അങ്ങനെയല്ല. അദ്ദേഹം കൃത്യമായി തന്റെ പ്രത്യയശാസ്ത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, പലപ്പോഴും ബി.ജെ.പിയോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ ബി.ജെ.പിയിലേക്കില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയെങ്കിലും രജനീകാന്തും ബി.ജെ.പിയും തമ്മിൽ സഖ്യമുണ്ടാകാനുള്ള സാധ്യത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല