1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

മരണത്തെ മുഖാമുഖം കണ്ട് നടുക്കടലില്‍ അലയുന്ന റൊഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് ഫിലിപ്പീന്‍സ് അറിയിച്ചു. മുസ്ലീം രാജ്യങ്ങളായ ഇന്‍ഡൊനേഷ്യയും മലേഷ്യയും കാണിക്കാത്ത ദയയാണ് റൊഹീങ്ക്യകളോട് ഫിലിപ്പീന്‍സ് കാണിച്ചിരിക്കുന്നത്. വംശീയ ഉന്മൂലന ഭീഷണിയെ തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് തായ്‌ലന്‍ഡ് പ്രവേശാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആഴ്ചകളോളം നടുക്കടലില്‍ കുടുങ്ങിയത്. അഭയം നിഷേധിക്കപ്പെട്ട 8,000ത്തോളം റോഹിങ്ക്യകള്‍ക്കാണ് ഫിലിപ്പീന്‍സ് അഭയം നല്‍കുക.

നേരത്തേ ഇന്തോനേഷ്യ പ്രവേശാനുമതി നല്‍കിയതിനെ തുടര്‍ന്ന് 900 പേര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഭക്ഷണം കിട്ടാതെയും കടല്‍ച്ചൊരുക്കും മൂലം കഴിഞ്ഞ ദിവസം ബോട്ടിലെ 10 പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകാത്തതിനാല്‍ കടലില്‍ തള്ളുകയായിരുന്നു.

ഞങ്ങളോട് മാനുഷിക സഹായം തേടിയവരെ മടക്കിയയക്കില്ല. അനുകമ്പയും ഉദാരമതികളുമായ ജനതയാണ് ഫിലിപ്പീന്‍സിലുള്ളന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.’ സെനറ്റര്‍ പൗലോ അക്വിനോ പറഞ്ഞു. ബോട്ടില്‍ കഴിയുന്നവര്‍ക്ക് തീരമണയാനുള്ള എല്ലാ നിയമ പ്രശ്‌നങ്ങളും ഉടന്‍ തീര്‍ത്തു തരണമെന്ന് അന്താരാഷ്ട്ര ഏജന്‍സികളോട് തങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും അക്വിനൊ പറഞ്ഞു. പ്രസിഡന്റ് ബെന്‍ഗിനൊ അക്വിനൊയുടെ ബന്ധുവാണ് പൗലോ അക്വിനോ.

രക്ഷതേടി സമീപിക്കുന്നവര്‍ക്ക് അഭയം നല്‍കല്‍ ഫിലിപ്പീസിന്റെ കടമയാണെന്നും മതിയായ രേഖകളില്ലെങ്കില്‍ പോലും അത് രാജ്യത്തിന്റെ ബാധ്യതയാണെന്നും ഫിലിപ്പീന്‍സ് ജസ്റ്റീസ് സെക്രട്ടറി ലൈലാ ഡി ലിമ നേരത്തെ വ്യക്തമാക്കിയിരുന്നു. മതിയായ രേഖകളില്ലാത്തതിനാല്‍ റോഹിങ്ക്യകളുടെ ബോട്ടുകള്‍ തിരിച്ചയയ്ക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റീസ് സെക്രട്ടറി റോഹിങ്ക്യകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോട്ടുകളില്‍ നടുകടലില്‍ കഴിയുന്നവര്‍ അഭയം തേടി രാജ്യത്തെ സമീപിച്ചെങ്കില്‍ അവര്‍ക്ക് അഭയം നല്‍കാനുള്ള നിയമവും സംവിധാനവും രാജ്യത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് നിലപാട് മയപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.