സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെ നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഫ്ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട് വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നതിനെതിരെ ഫ്ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
നാലു ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെയാണ് വിച്ഛേദിച്ചത്. വലിയ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. പിന്നീട് എട്ടരയോടെയാണ് കുടിവെള്ള വിതരണം നിർത്തിയത്.
ഫ്ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിക്കുന്നതിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഫ്ളാറ്റുകള്‍ക്കു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകളില്‍നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ചാല്‍ റാന്തല്‍ സമരവും കുടിവെള്ളം വിച്ഛേദിക്കുകയാണെങ്കില്‍ പട്ടിണിസമരവും നടത്തുമെന്ന് ഫ്ളാറ്റ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു.
ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടി ഫ്ളാറ്റ് ഉടമകള്‍. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ളാറ്റ് ഉടമകള്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. സെപ്റ്റംബര്‍ 27നകം ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് കാണിച്ച് കെഎസ്ഇബിക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല