സ്വന്തം ലേഖകൻ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്.
ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം.
റഷ്യന്‍ ആണവ വ്യവസായം അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകള്‍ റഷ്യ വീണ്ടും അനാവരണം ചെയ്യുന്നത്. ആര്‍ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്‍ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്‍ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോള്‍ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകള്‍ക്കപ്പുറത്ത് ബങ്കര്‍ ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു.
ഭൂനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തില്‍ വെച്ചാണ് സ്‌ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്‌ഫോടനമാണ് തുടര്‍ന്ന് നടന്നത്. ഏതാണ് 50 മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്.
റഷ്യയുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ അണുബോംബുകളിലൊന്നാണ് ഇത്. സാര്‍ ബോംബ ഡല്‍ഹി നഗരത്തിന് മുകളിലാണ് പ്രയോഗിക്കപ്പെടുന്നതെങ്കില്‍ നിമിഷങ്ങള്‍ക്കകം നഗരം വെറുമൊരു ചാരക്കൂനയായി തീരും. മനുഷ്യരും മൃഗങ്ങളും ജന്തുജാലങ്ങളും നിന്ന നില്‍പ്പില്‍ ഭസ്മമായി തീരും. കെട്ടിടങ്ങളോ നിര്‍മിതികളോ ഒന്നും തന്നെ ശേഷിക്കുകയില്ല. ഇതിന്റെ റേഡിയോ വികിരണങ്ങള്‍ പാകിസ്താനിലുമെത്തും.
സാര്‍ ബോംബ് പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാര്‍ ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭീമാകാരമായ തീഗോളവും തുടര്‍ന്ന് കൂറ്റന്‍ പുക മേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകള്‍ക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല