സ്വന്തം ലേഖകൻ: സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് റോയിട്ടേഴ്സ് പുറത്തു വിട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വെച്ച് ആക്രമണത്തിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. യുഎസിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് പകരം സൌദിയെ ആക്രമിച്ച് പ്രകോപനത്തിന് ഇറാന്‍ പരമോന്നത നേതാവാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സെപ്തംബര്‍ 14നായിരുന്നു എണ്ണഭീമനും ദേശീയ എണ്ണക്കമ്പനിയുമായ സൌദി അരാംകോക്ക് നേരെ ആക്രമണം നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്. 17 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൌദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൌദി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
ജൂണില്‍ തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയ യുഎസായിരുന്നു ലക്ഷ്യം. എന്നാല്‍ നേരിട്ടുള്ള ആക്രമണം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ യുഎസ് പൌരന്മാരെയും കേന്ദ്രങ്ങളേയും ഒഴിവാക്കി അവരുമായി മികച്ച ബന്ധമുള്ള സൌദിയെ ലക്ഷ്യം വെച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി.
ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൌദിയും പ്രതികരിച്ചിട്ടില്ല. അരാംകോ ആക്രമണത്തിന് പിന്നാലെ മുവ്വായിരത്തോളം യുഎസ് സൈനികരും പടക്കോപ്പുകളും സൌദിയിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല