1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

സ്വന്തം ലേഖകന്‍: സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു. സിറിയന്‍ അതിര്‍ത്തിയോടെ ചേര്‍ന്നു കിടക്കുന്ന തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തിലേക്ക് സൗദി സൈന്യത്തെ അയച്ചതായ വാര്‍ത്ത തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂത് കവ്‌സൊഗ്ലു സ്ഥിരീകരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തില്‍ സൗദിയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചാണ് സൗദി സൈന്യത്തെ അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസിനെതിരെ സൗദിയും തുര്‍ക്കിയും സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിയില്‍നിന്നും സംയുക്തമായ നീക്കം ആരംഭിക്കും. റഷ്യ ഐ.എസിനെതിരെ ഒന്നും ചെയ്യുന്നില്ല. അസദിനെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. റഷ്യയെ ആരു തടയും എന്നതാണ് ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ബശാര്‍ അല്‍അസദിന് റഷ്യ നല്‍കുന്ന പിന്തുണ അധികകാലം അധികാരത്തിലിരിക്കാന്‍ മതിയാവുകയില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ ശനിയാഴ്ച ഒരു ജര്‍മന്‍ പത്രത്തോട് പറഞ്ഞു. സൗദിയും യു.എ.ഇയും ഐ.എസ് കേന്ദ്രങ്ങളില്‍ നടപടികള്‍ക്കായി സൈന്യത്തെ അയക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.

അതിനിടെ, സൗദിയുടെയും തുര്‍ക്കിയുടെയും നീക്കം പുതിയ ശീതയുദ്ധത്തിന് വഴിവെക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് പറഞ്ഞു. കരയുദ്ധം എല്ലാ കക്ഷികളെയും യുദ്ധത്തിലേക്ക് എടുത്തെറിയും. നിതാന്ത യുദ്ധമാണോ ആഗ്രഹിക്കുന്നതെന്ന് യു.എസും അറബ് സുഹൃത്തുക്കളും ആലോചിക്കണമെന്നും അദ്ദേഹം മുന്നറിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.