സ്വന്തം ലേഖകൻ: വീസ സംബന്ധിച്ചും പാസ്പോർട്ട് പ്രക്രിയകൾ സുഗമമാക്കുന്നതും ലക്ഷ്യമിട്ട് സൗദിയിൽ പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഏർപ്പെടുത്തുന്നതായി അഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അറിയിച്ചു. ഇത് സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ‘അബ്ഷിർ’ വഴിയായിരിക്കും നടപ്പാക്കുക.
വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്കും ഉപയുക്തമാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗവും അറിയിച്ചു. ഇത് പ്രകാരം പ്രവാസികൾക്ക് അവരുടെ താമസരേഖ (ഇഖാമ) ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി പുതുക്കാനാകും. രാജ്യത്തിന് പുറത്തേക്ക് കടക്കുന്നതിനുള്ള എക്സിറ്റ് റീ എൻട്രി വീസ നീട്ടാനും ഒരു കാലയളവിലേക്ക് അന്തിമ എക്സിറ്റ് വീസകൾ നേടാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
15 വയസോ അതിൽ താഴെയോ പ്രായപൂർത്തിയാകാത്ത സൗദി പരന്മാർക്ക് പാസ്‌പോർട്ട് ഇഷ്യു ചെയ്യുന്നതിനും പുതുക്കാനും ഈ സേവനങ്ങൾ അനുവദിക്കുന്നു. നേരിട്ട് കാര്യാലയങ്ങളിൽ പോകാതെ നിർദിഷ്ട സേവനങ്ങൾ ലഭ്യമാക്കുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും ജവസാത്തുമായി ആശയവിനിമയം നടത്തുന്നതിനും ഈ സേവനങ്ങൾ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല