സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൌദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം തുറന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്.
കര അതിര്‍ത്തികളില്‍ കൂടുതല്‍ തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനായത്. ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലും.
റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കര അതിര്‍ത്തി വഴി സൌദിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാണ് ആളുകളെ കടത്തിവിട്ടത്.
റീ എന്‍ട്രി വീസയിലും സന്ദര്‍ശക വീസയിലുമുള്ള വിദേശികള്‍ക്കും ജി.സി.സി. പൗരന്മാര്ക്കും സൌദിയിലേക്ക് വരാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സൌദിയില്‍നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകളെയും അറിയിച്ചിട്ടുണ്ട്.
48 മണിക്കുറിനകം നടത്തിയ പി.സി.ആര്. ടെസ്റ്റ് റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. കൊവിഡ് പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കുമാത്രമാണ് സൌദിയിലേക്ക് പ്രവേശനം നല്‍കുന്നത്.
രാജ്യാന്തര യാത്രവിലക്ക് ചൊവ്വാഴ്ച മുതൽ ഭാഗികമായി നീക്കിയ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവിസ് ആരംഭിക്കാൻ വിമാനക്കമ്പനികൾക്ക് സൗദി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ (ഗാക) അനുമതി നൽകി.
രാജ്യത്തുനിന്ന് വിദേശത്തേക്കും തിരിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമുള്ള അനുമതിയാണ് നൽകിയതെന്ന് ഗാക ബന്ധപ്പെട്ട വൃത്തങ്ങൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
സൗദി പൗരന്മാർക്കും എക്സിറ്റ് എൻട്രി വിസ, ഇഖാമ, സന്ദർശന വിസ എന്നിവയുള്ള വിദേശികൾക്കും യാത്രസൗകര്യമൊരുക്കാനാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കു മുമ്പ് 48 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് യാത്രക്കാർ കൈയിൽ കരുതിയിരിക്കണം.
വിദേശത്തുള്ള സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ ടെസ്റ്റ് ആയിരിക്കണം. സൗദി ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കോവിഡ് പ്രതിരോധ പ്രോേട്ടാക്കോളുകൾ പാലിച്ച് മാത്രമേ യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പുറത്തേക്ക് പോകാനും അനുമതിയുള്ളൂ. ഇൗ നിബന്ധനകൾ ഒരു കാരണവശാലും ലംഘിക്കാൻ അനുവദിക്കുന്നതല്ല എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെ ആറു മുതൽ തീരുമാനം പ്രാബല്യത്തിലായതായും സർക്കുലറിൽ പറയുന്നു. എന്നാൽ, കോവിഡ് വ്യാപനം തടയാൻ സ്വന്തം നിലയിൽ നടപടി സ്വീകരിച്ചതും സൗദി അറേബ്യയിലേക്ക് സ്വയം യാത്രനിരോധനം ഏർപ്പെടുത്തിയതുമായ രാജ്യങ്ങൾക്ക് മേൽപറഞ്ഞ തീരുമാനം ബാധകമല്ല എന്ന് സർക്കുലറിൽ പറയുന്നുണ്ട്.
എന്നാൽ അത് ഏതൊക്കെ രാജ്യങ്ങളെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽനിന്ന് സൗദിയിലേക്കും തിരിച്ചും റഗുലർ സർവിസ് നിർത്തിവെച്ചിരുന്നു.ആ വിലക്ക് നീക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കും സൗദിക്കുമിടയിൽ സാധാരണ സർവിസ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതിനിടെ സൌദിയിൽ എത്തുന്ന വിദേശികളുടെ ക്വാറന്റീൻ കാലം 3 ദിവസമാക്കി കുറച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്. നേരത്തെ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു അറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല