സ്വന്തം ലേഖകൻ: പുതിയ തൊഴിൽ വീസകളിൽ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർക്കായി പ്രഫഷനൽ ടെസ്റ്റ് നടത്താൻ സൌദി അറേബ്യ തീരുമാനിച്ചു. വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമീഷനും സൌദി കൗൺസിൽ ഓഫ് എൻജിനിയേഴ്സും (എസ്.സി.ഇ) ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കി. പരീക്ഷാനടത്തിപ്പും സിലബസും ക്രമീകരിച്ചു.
സമൂഹത്തിെൻറ സംരക്ഷണത്തിനും സുരക്ഷക്കും എൻജിനീയറിങ് ജോലികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി എൻജിനീയർമാരുടെ അറിവും പ്രവൃത്തിപരിജ്ഞാനവും പരിശോധിക്കണമെന്ന മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി മജീദ് അൽഹുഖൈലിെൻറ ഉത്തരവിന് അനുസൃതമായാണ് ഈ നീക്കം. രാജ്യത്ത് ജോലിചെയ്യുന്ന വിദേശി എൻജിനീയർമാരുടെ അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവപരിജ്ഞാനവും വിലയിരുത്തേണ്ടതിെൻറ ആവശ്യകത മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ എൻജിനീയർമാർ സൌദി അറേബ്യയിൽ പ്രവേശിക്കുന്നതിനു മുമ്പ് അവരുടെ കഴിവും യോഗ്യതയും പരിശോധിക്കേണ്ടതുണ്ട്. കമീഷെൻറ തന്ത്രപ്രധാന ആഗോള പങ്കാളിയായ പിയേഴ്സൺ വ്യൂ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പരീക്ഷ നടത്തിപ്പ്.
ഒാൺലൈൻവഴിയാണ് പിയേഴ്സൺ വ്യൂ പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒാൺലൈനായിതന്നെ ലൈസൻസും സർട്ടിഫിക്കറ്റും നൽകും. എൻജിനീയറിങ് തൊഴിലുകൾക്ക് ദേശീയ പ്രഫഷനൽ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കമീഷനും എസ്.സി.ഇയും കഴിഞ്ഞ വർഷം സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
സൌദിയിലെ ഒാൺലൈൻ ജോലികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജിഹി ഉത്തരവിട്ടു. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്പനികളിലും ഓൺലൈനായി ജോലി ചെയ്യുന്നവരുണ്ട്.
ഇത്തരം സേവനങ്ങളിൽ സൌദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടർമാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങൾ, ഓൺലൈൻ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികൾ എന്നിവയെല്ലാം ഇതിൽപെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാർ സ്വദേശികളാവണം എന്നാണ് പുതിയ നിർദേശം. ഉപഭോക്താവിന് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും അല്ലെങ്കിൽ വെബ്സൈറ്റും പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായി നിർവചിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
നിയമവിരുദ്ധമായ തൊഴിൽ തടയുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വദേശികൾക്ക് അനുയോജ്യവും പ്രായോഗികവുമായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരുടെ നിക്ഷേപത്തെ ഉത്തേജിപ്പിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾ വ്യവസ്ഥാപിതമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യങ്ങൾ. രാജ്യത്തിെൻറ സംഭവവികാസങ്ങൾക്ക് അനുസൃതമായി തൊഴിൽവിപണി നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനം. പുതിയ തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളും തീരുമാനം പാലിക്കുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്ന് പ്രഖ്യാപനത്തിലുണ്ട്. അതേസമയം, പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ജോലികൾ വ്യവസ്ഥാപിതമാക്കാനുള്ള തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജോലികൾ ഏതൊക്കെയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഒാർഡർ ഡെലിവറി, ഹോം മെയിൻറനൻസ്, വാഹന റിപ്പയറിങ് സേവനങ്ങൾ, മെഡിക്കൽ ഉപദേശം, നിയമോപദേശം, മറ്റേതെങ്കിലും പുതിയ ജോലികൾ എന്നിവയിലാണ് സ്വദേശിവത്കരണം.
ആറ് മാസത്തിനകം ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന ജോലികളിലെ സ്വദേശിവത്കരണത്തിന് തുടക്കമാകും. കോവിഡാനന്തരം ഓൺലൈൻ സേവനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈയിടെ ഊബർ കരീം അടക്കമുള്ള ഓൺലൈൻ കാർ സേവനങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല