സ്വന്തം ലേഖകൻ: “സ്കോട്ടിഷ് ഡെവല്യൂഷൻ” വൻ ദുരന്തമാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവന വൻ വിവാദത്തിലേക്ക്. ജോൺസൺ സ്കോട്ട്ലൻഡിന്റെ അധികാര വിഭജനത്തെ അപലപിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ടോണി ബ്ലെയറിന്റെ ഏറ്റവും വലിയ തെറ്റായിരുന്നു സ്കോട്ട്‌ലൻഡിന് കൂടുതൽ അധികാരങ്ങൾ കൈമാറിയ “സ്കോട്ടിഷ് ഡെവല്യൂഷൻ” എന്നായിരുന്നു ജോൺസൺ പറഞ്ഞത്.
ഇത് നല്ല ആശയമാണെന്ന് ടോണി ബ്ലെയർ കരുതിയിരുന്നെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്ന് വ്യക്തമായതായും പ്രധാനമന്ത്രി അവകാശപ്പെട്ടതായി ദി സൺ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ടോറി എംപിമാരുമായുള്ള ഒരു വെർച്വൽ മീറ്റിംഗിൽ ജോൺസൺ നടത്തിയ ഈ പരാമർശങ്ങൾ ഡൌണിംഗ് സ്ട്രീറ്റ് നിഷേധിച്ചിട്ടില്ല. മാത്രമല്ല ജോൺസണെ ന്യായീകരിക്കാനായിരുന്നു ഔദ്യോഗിക വക്താവിന്റെ ശ്രമം.
എന്നാൽ പ്രധാനമന്ത്രിയുടെ നിരീക്ഷണങ്ങളോട് രൂക്ഷമായാണ് സ്കോട്ടിഷ് നേതാക്കൾ പ്രതികരിച്ചത്. “അധികാര വിഭജനം ഒരു ദുരന്തമായിരുന്നില്ല,” എന്നാണ് സ്കോട്ടിഷ് കൺസർവേറ്റീവ് നേതാവായ ഡഗ്ലസ് റോസ് ട്വീറ്റ് ചെയ്തത്. ജോലികൾ, സ്കൂളുകൾ എന്നിങ്ങനെ മറ്റെല്ലാത്തിനും ഉപരി മറ്റൊരു റഫറണ്ടം വേണമെന്ന എസ്‌എൻപിയുടെ ആവശ്യമാണ് ദുരന്തമെന്നും അവർ തുറന്നടിച്ചു.
അതേസമയം അടുത്ത വർഷം നടക്കുന്ന സ്കോട്ടിഷ് പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണുകിട്ടിയ ഈ വിവാദം നിക്കോള സ്റ്റർജിയൻ പ്രധാന ആയുധമായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എസ്എൻപി ഭൂരിപക്ഷം നേടിയാൽ മറ്റൊരു സ്വാതന്ത്ര്യ റഫറണ്ടത്തിന് അവർ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പാണ്.
ഇംഗ്ലണ്ടിലും വെയിൽസിലും ആഴ്ച തോറുമുള്ള കൊറോണ വൈറസ് മരണങ്ങൾ 1,937 ആയി ഉയർന്നു. കൊവിഡ് പരാമർശിച്ചിരിക്കുന്ന മരണ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കാക്കിയത് കൊവിഡ് മരണങ്ങളിൽ കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 558 അഥവാ 40.5% വർദ്ധനവ് ഉണ്ടായതായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല