സ്വന്തം ലേഖകൻ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗറ്റീവ് പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണെന്ന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റി പ്രഖ്യാപിച്ചു. 96 മണിക്കൂറിനുള്ളിലുള്ള പരിശോധനാഫലമാണ് വേണ്ടത്. എന്നാൽ നാട്ടിൽനിന്ന് ഷാർജ എയർപോർട്ടിൽ വന്നിറങ്ങാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല.
ബുധനാഴ്ചയാണ് പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറത്തിറക്കിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അബുദാബി വിമാനത്താവളത്തിലും വന്നിറങ്ങാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല.
അതേസമയം ദുബായിൽ എത്തുന്നവർക്ക് ജി.ഡി.ആർ.എഫ്.എ.യുടെ മുൻകൂർ അനുമതി നിർബന്ധമാണ്. 96 മണിക്കൂറിനുള്ളിലുള്ള പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലവും വേണം.
അതിനിടെ വിനോദ സഞ്ചാരികൾക്കായി ഷാർജ യാത്രാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. സാധുവായ വിസയുള്ള ആർക്കും എമിറേറ്റിലേക്ക് പ്രവേശിക്കാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുവാദവും ദുരന്ത നിവാരണ അതോറിറ്റി നൽകിക്കഴിഞ്ഞു.
എന്നാൽ, മുൻകരുതലിന്റെ ഭാഗമായി മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ ചികിത്സച്ചെലവ് സ്വയം വഹിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല