സ്വന്തം ലേഖകൻ: കനത്ത മഞ്ഞുവീഴ്ചയും ഹിമവാതവും സ്‌പെയിനിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലേയും ജനജീവിതത്തെ ബാധിച്ചു. അതിശൈത്യത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിനാളുകളും വാഹനങ്ങളും റെയില്‍വെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. തീവണ്ടി-വിമാനഗതാഗതം പൂര്‍ണമായും നിര്‍ത്തി വെച്ചു.
ഫ്യൂവെന്‍ഗിറോലയില്‍ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കാണാതായ കാര്‍ കണ്ടെത്തി. കാറില്‍ യാത്ര ചെയ്തിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയിലായിരുന്നു. മാഡ്രിഡിന് സമീപം മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് 54 കാരന്റെ മൃതദേഹം കണ്ടെടുത്തു. ഭവനരഹിതനായ മറ്റൊരാള്‍ കൂടി അതിശൈത്യം മൂലം മരിച്ചതായി സരാഗോസ പോലീസ് അറിയിച്ചു.
രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചോളം പ്രവിശ്യകളില്‍ ഫിലോമിന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുണ്ട്. നാല്‍പത് കൊല്ലത്തിന് ശേഷം ആദ്യമായി മാഡ്രിഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നവരേയും വാഹനങ്ങളേയും പുറത്തെടുക്കാന്‍ അധികൃതർ സൈനിക സഹായം തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല