1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2018

സ്വന്തം ലേഖകന്‍: കുറ്റാക്കുറ്റിരുട്ടും വിശപ്പും ശ്വാസംമുട്ടലും; തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ സാന്നിധ്യം. വായു സഞ്ചാരം വളരെ കുറവായ താം ലാവോങ് ഗുഹയില്‍ മനസ്സാന്നിധ്യത്തോടെ 12 കുട്ടികളെയും കോച്ചായ എക്കപോല്‍ ചാന്ത്‌വോങ് ചേര്‍ത്ത് പിടിക്കുകയായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചാന്ത്‌വോങ് ഇല്ലായിരിന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നാണ് രക്ഷാപ്രവര്‍ത്തക പറയുന്നത്.

എന്നാല്‍ തവോങ് എന്ന 26 കാരന്‍ ഒരിക്കലും വലിയ ആത്മവിശ്വാസവും ധൈര്യവുമുള്ള ഒരാളായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സീനിയര്‍ കോച്ച് പറയുന്നത്. ജൂണ്‍ 23നാണ് സീനിയര്‍ കോച്ച് തവോങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. വൈല്‍ഡ് ബോര്‍ എന്ന് പേരുള്ള ജൂനിയര്‍ ഫുട്‌ബോള്‍ ടീമുമായി തായ്‌ലാന്‍ഡ്മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിര്‍ദേശം.

അവിടെ താം ലാവോങ് നാം നോണ്‍ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് പതിവുള്ള പരിശീലനമായിരുന്നു. കുട്ടികളെ നന്നായി ശ്രദ്ധിക്കണമെന്നും എവിടെയെങ്കിലും പോയാന്‍ അവരുടെ പിന്നാലെ തന്നെ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ അവരെ ശ്രദ്ധിക്കാന്‍ മുതര്‍ന്ന കുട്ടികളെ വിട്ടുനല്‍കാമെന്നും സീനിയര്‍ കോച്ച് ചാന്ത് വോങിനെ അറിയിച്ചിരുന്നു.

എല്ലാ തവണയും ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം കുട്ടികള്‍ താം ലാവോങ് ഗുഹയില്‍ കയറാറുണ്ടായിരുന്നു. ഇത്തവണ അവര്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയര്‍ന്നതും ഇവരുടെ തിരിച്ചുവരവിന് വിഘാതം സൃഷ്ടിച്ചു.

ഗുഹയില്‍ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ചാന്ത്‌വോങ്ങിന്റെ മനസാന്നിധ്യം നിര്‍ണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തനിക്കായി കരുതിയിരുന്ന അല്‍പം ഭക്ഷണം കുട്ടികള്‍ക്ക് വീതിച്ച് നല്‍കിയും അവര്‍ക്ക് മനശ്ശക്തി പകര്‍ന്നും അവരിലെ ഭയം അകറ്റാന്‍ അദ്ദേഹം ശ്രമിച്ചു. തവോങ് കൂടെയില്ലായിരുന്നെങ്കില്‍ തങ്ങളുടെ കുട്ടികളുടെ കാര്യം എന്താകുമായിരുന്നു എന്ന് പറയാനാകില്ലെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

പത്താം വയസില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട തവോങ് തന്റെ മുത്തശ്ശിക്കൊപ്പമാണ് ബാല്യകാലം ചെലവിട്ടത്. കൗമാരത്തിലേക്ക് കടന്നതിന് പിന്നാലെ തവോങ് സന്ന്യാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സന്ന്യാസ ജീവതം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴത്തെ സീനിയര്‍ കോച്ചിനൊപ്പം ചേര്‍ന്ന് ഫുട്‌ബോള്‍ പരിശീലകനായി.

കുട്ടികളെ പരിശീലിപ്പിക്കുകയെന്ന ദൗത്യം അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുക്കുകയും ആത്മാര്‍ഥമായി അത് ചെയ്യുകയുമായിരുന്നെന്ന് അദ്ദേഹത്തിന്റെ സൃഹൃത്തുക്കള്‍ പറയുന്നു. തവോങ് കുട്ടികളെ തന്നെക്കാള്‍ സ്‌നേഹിച്ചിരുന്നു. യാതൊരു ദുശീലങ്ങളും ഇല്ലാതിനുന്ന അയാള്‍ കുട്ടികളും ലഹരിയോട് അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹത്തിനൊപ്പം ആശ്രമവാസം നയിച്ചിരുന്ന ജോയ് കാംപോയി പറഞ്ഞു.

കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ത് വോങിന്റെ കത്തും പുറത്തുവന്നിരുന്നു. ‘പ്രിയപ്പെട്ട രക്ഷിതാക്കളേ, ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ട്. കുട്ടികളെ ഞാന്‍ നന്നായി നോക്കിക്കൊള്ളാം. ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഞാന്‍ മാപ്പുചോദിക്കുന്നു’ എന്നായിരുന്നു കത്തില്‍ അദ്ദേഹം എഴുതിയിരുന്നത്. കത്ത് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ് പുറത്തെത്തിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.