സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു തിരികെ. വൈറ്റ് ഹൗസ് വളപ്പിൽ ഇന്നലെ തിരഞ്ഞെടുപ്പുസമ്മേളനം സംഘടിപ്പിച്ചു. ഇന്നു ഫ്ലോറിഡയിലെ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നാളെ പെൻസിൽവേനിയയിലും അയോവയിലും റാലികൾ.
ഏബ്രഹാം ലിങ്കണു ശേഷം കറുത്തവർഗക്കാർക്കുവേണ്ടി ഏറ്റവും നല്ലകാര്യങ്ങൾ ചെയ്ത അമേരിക്കൻ പ്രസിഡന്റ് താനാണെന്നു വൈറ്റ് ഹൗസ് ബാൽക്കണിയിൽനിന്നു നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. നവംബർ 3 നു തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ട്രംപ്, ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെക്കാൾ ഏറെ പിന്നിലാണെന്നാണു അഭിപ്രായവോട്ടെടുപ്പുകളിലെ ഫലം.
ഇതിനിടെ, ട്രംപിന്റെ ബിസിനസ് ശൃംഖലയുമായി ബന്ധമുള്ള ഇരുനൂറോളം കമ്പനികൾക്കും രാജ്യങ്ങൾക്കും യുഎസ് ഭരണകൂടം വഴിവിട്ട് ആനുകൂല്യങ്ങൾ നൽകിയതായി ന്യൂയോർക്ക് ടൈംസ് പത്രം വെളിപ്പെടുത്തി. സുപ്രീം കോടതി ജസ്റ്റിസായി ട്രംപ് നാമനിർദേശം ചെയ്ത ഏമി കോണി ബാരറ്റിനു നിയമനാംഗീകാരം നൽകാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഇന്നാരംഭിക്കും. ഇതിനുള്ള സെനറ്റ് ജുഡീഷ്യൽ സമിതിയിൽ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും അംഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല