1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2018

സ്വന്തം ലേഖകന്‍: ലോകം കാത്തിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിമ്മും ട്രംപും സിംഗപ്പൂരിലെത്തി; കൂടിക്കാഴ്ച ജൂണ്‍ 12 ചൊവ്വാഴ്ച. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തി. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കിയാണ് വിമാനത്താവളത്തില്‍ കിമ്മിനെ സ്വീകരിക്കാനെത്തിയത്. തുടര്‍ന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെ കിം വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നു.

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ്ങുമായി കിം കൂടിക്കാഴ്ചയും നടത്തി. ഉച്ചകോടിയുടെ വേദിയിലും ആഡംബര ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളില്‍ നിന്നു കിമ്മിനെ മാറ്റിനിര്‍ത്തുന്നതിനായി ഹോട്ടലുകളില്‍ കൂടുതല്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് 3.40 നു ഹോട്ടലിലെത്തിയ കിം കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് നേരെ ഹോട്ടലിനകത്തേക്കു പോകുകയായിരുന്നു.

അതേസമയം കിം വന്നിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനവും സിംഗപ്പൂരിലെത്തി. വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ തന്നെയാണ് ട്രംപിനേയും സ്വീകരിക്കാനെത്തിയത്. ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ രണ്ടു ഹോട്ടലുകളിലായാണ് ഇരു നേതാക്കളുടേയും താമസം. ട്രംപും സിംഗപ്പൂര്‍ പ്രധാനമന്ത്രിയെ കാണുന്നുണ്ട്. കിം ജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങ്ങും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.

ജൂണ്‍ 12 ന് സിങ്കപ്പൂരിലെ സെന്റോസാ ദ്വീപിലുള്ള കാപെല്ലാ ഹോട്ടലിലാണ് ചരിത്ര കൂടിക്കാഴ്ച നടക്കുക. ഉച്ചകോടി ശുഭകരമാകുമെങ്കില്‍ കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ ഉച്ചകോടിയില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.