സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് പുടിന്‍; ശരിവെച്ച് ട്രംപ്; യുഎസ്, റഷ്യ സൗഹൃദം ശക്തമാക്കാന്‍ ഹെല്‍സിങ്കി ഉച്ചകോടി. പരസ്പരബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ഉച്ചകോടിയില്‍ വ്യക്തമാക്കി.
റഷ്യയുമായുള്ള ചര്‍ച്ച നല്ല കാര്യമാണ്. അസാധാരണമായ ബന്ധമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ആണവ ശക്തികളായ ഞങ്ങള്‍ ഒരുമിക്കുന്നത് കാണാന്‍ ലോകം ആഗ്രഹിക്കുന്നു ട്രംപ് ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ റഷ്യയെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
വ്യാപാരം, സൈനിക ബന്ധം, ആണവ വിവാദങ്ങള്‍, സിറിയന്‍ യുദ്ധം, ഉത്തര കൊറിയ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരുടെയും ചര്‍ച്ചയില്‍ വന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ‘റഷ്യന്‍ ഇടപെടല്‍’ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ പുടിന്‍ റഷ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്ന് പുടിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം ‘നമ്മുടെ രാജ്യത്തിന്റെ ദുരന്തമായെന്ന്’ ഡോണള്‍ഡ് ട്രംപും തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
2014ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതോടെയാണ് യു.എസുമായി ബന്ധം വഷളായത്. 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കുന്ന രീതിയില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണവും ബന്ധത്തെ ബാധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് നീതിന്യായ വകുപ്പ് ഈ കേസില്‍ 12 റഷ്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പുടിനുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കണമെന്ന് യു.എസ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍, റഷ്യയുമായുള്ള ബന്ധം വഷളാകാന്‍ കാരണം മുന്‍ ഭരണകൂടമാണെന്ന് തിരിച്ചടിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡ് തലസ്ഥാനത്തെ രാജകൊട്ടാരത്തിലാണ് ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. ഇരുവരും അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. അഞ്ചുമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല