സ്വന്തം ലേഖകൻ: തൊഴിലില്ലായ്മ വേതനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിന്റെ മൂന്നു ട്രില്യണ്‍ പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് യുഎസ് ജനത. അധിക തൊഴിലില്ലായ്മ സഹായം, സ്‌കൂളുകള്‍ക്ക് ധനസഹായം, ഓപ്പറേറ്റിംഗ് ബിസിനസുകള്‍ക്കായി പുതിയ സഹായങ്ങള്‍ എന്നിവയ്ക്കായി മൂന്നു ട്രില്യണ്‍ പാക്കേജിനെ ഭരണകൂടം തുണയ്ക്കുമ്പോള്‍ ഡെമോക്രാറ്റുകള്‍ ഈ ആശയത്തെ എതിര്‍ക്കുകയാണ്.
3 ട്രില്യണ്‍ ഡോളറിന്റെ പാക്കേജിന് പിന്നില്‍ സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്കായി ഒരു ട്രില്യണ്‍ ഡോളര്‍, ഭക്ഷ്യ സഹായ പദ്ധതികള്‍ക്കും തപാല്‍ സേവനത്തിനുമുള്ള പണം, വലിയ വപുലീകരണം എന്നിവ ഉള്‍പ്പെടുന്നു. ചില നികുതി സഹായവും പ്രതീക്ഷിക്കുന്നുണ്ട്.
വൈറസ് ദുരിതാശ്വാസ പാക്കേജിനായുള്ള ഒരു ട്രില്യണ്‍ ഡോളര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് റിപ്പബ്ലിക്കന്മാര്‍. വർധിപ്പിച്ച തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ കുറയുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഫെഡറല്‍ പാന്‍ഡെമിക് സഹായത്തിന്റെ അടുത്ത റൗണ്ട് ഒരുമിച്ച് കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
അധിക തൊഴിലില്ലായ്മ സഹായം ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്നും പരിശോധനയ്ക്കും ഉയര്‍ന്ന ആരോഗ്യ ഏജന്‍സികള്‍ക്കുമായി കോടിക്കണക്കിന് ഡോളര്‍ അനുവദിക്കുമെന്നും 105 ബില്യണ്‍ ഡോളര്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമായി നീക്കിവയ്ക്കുമെന്നും സൂചനയുണ്ട്.
അതേസമയം, കൊവിഡ് കൊടുങ്കാറ്റു പോലെ നിരവധി സംസ്ഥാനങ്ങളെ ശക്തമായി ആക്രമിക്കുന്നത് തുടരുന്നു. കലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് എന്നിവിടങ്ങളിലെ ജനജീവിതം ദുരിതമയമായി. ഹന്ന ചുഴലിക്കാറ്റ് ടെക്‌സസ് തീരത്തെയും കൊറോണ വൈറസ് ജനങ്ങളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ നിലയില്ലാ കയത്തിലാണ് യുഎസിലെ സാധാരണക്കാർ.
സാധാരണ സമയങ്ങളില്‍, ഒരു വലിയ കൊടുങ്കാറ്റ് വരുമ്പോള്‍, നഗരത്തിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സ്ഥലങ്ങളിലെ ജനങ്ങളോട് അഭയകേന്ദ്രങ്ങളിലോ മറ്റു സ്ഥലങ്ങളിലേക്കോ മാറി താമസിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. എന്നാല്‍ പകര്‍ച്ചവ്യാധി ഭയന്ന് പഴയ പ്രോട്ടോക്കോളുകള്‍ എല്ലാം മാറ്റി വെക്കേണ്ടി വന്നുവെന്നു കോര്‍പ്പസ് ക്രിസ്റ്റി മേയര്‍ ജോ മക്കോംബ് പറഞ്ഞു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവര്‍ 4,388,121 കവിഞ്ഞപ്പോള്‍ മരിച്ചവരുടെ എണ്ണം 149,963 ആയി.
അതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത വൃത്തത്തിലേക്കും കൊവിഡ് എത്തി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയനാണ് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. വൈറ്റ്ഹൗസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഏറ്റവും ഉന്നതനാണ് ട്രംപുമായി ദിവസേന സമ്പര്‍ക്കമുള്ള റോബര്‍ട്ട് ഒ ബ്രിയന്‍.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നിലവില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായും സുരക്ഷിതമായ കേന്ദ്രത്തിലിരുന്നാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
ട്രംപുമായി സ്ഥിരമായി ബന്ധപ്പെടുന്ന ഒ ബ്രിയന്‍ അവസാനമായി എപ്പോഴാണ് അദ്ദേഹവുമായി അടുത്തു പെരുമാറിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരും ജൂലായ് 10ന് മിയാമിയിലെ യു എസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതാണ് അവസാനത്തെ പൊതുപരിപാടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല