സ്വന്തം ലേഖകൻ: വേതന വ്യവസ്ഥകൾ വ്യക്തമാക്കാത്ത തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തില്ല. തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങൾ പൂർണമായിരിക്കണം. വേതനം, തൊഴിൽ സമയം, തസ്തിക എന്നിവ കരാറുകളിൽ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ കരാറുകൾക്ക് അംഗീകാരം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥയാണിത്.
ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികൾ കരാറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. നിയമനത്തിനു മുന്നോടിയായി കമ്പനികൾ നൽകുന്ന തൊഴിൽ വാഗ്ദാന പത്രിക (ഓഫർ ലെറ്റർ)യും കരാറും തമ്മിൽ താരതമ്യം ചെയ്യണം. വ്യത്യാസമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. തൊഴിലാളികളുടെ ഔദ്യോഗിക രേഖയാണു തൊഴിൽ കരാർ. തൊഴിൽ തർക്കമുണ്ടായാൽ ഇതു പ്രധാന തെളിവാണ്.
തൊഴിലാളി രാജ്യത്ത് എത്തിയാൽ 60 ദിവസത്തിനകം കരാർ നടപടി പൂർത്തിയാക്കണം. കരാറുകൾ സാക്ഷ്യപ്പെടുത്താൻ തസ്ഹീൽ സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. 60 ദിവസം പിന്നിട്ടാൽ, വൈകിയ ഓരോ മാസത്തിനും തൊഴിലുടമയിൽ നിന്നു 100 ദിർഹം വീതം പിഴ ഈടാക്കും. ചില പ്രത്യേക പദ്ധതികൾക്കുള്ള കരാറുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.
സ്വകാര്യ മേഖലയിൽ 2 തരം തൊഴിൽ കരാറുകളാണുളളത്. നിശ്ചിത തൊഴിൽ കാലാവധി നിശ്ചയിച്ചതും അല്ലാത്തതും.ആദ്യത്തെ കരാർ കാലാവധി 2 വർഷം. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ആവശ്യമെങ്കിൽ പുതുക്കാം. വ്യാപക സ്വീകാര്യത ലഭിച്ചതാണ് നിശ്ചിത കാലാവധിയില്ലാത്ത കരാറുകൾ. ഒരു മാസം മുതൽ 3 മാസം മുൻപു വരെ അപേക്ഷ നൽകി ഉഭയസമ്മതത്തോടെ റദ്ദാക്കാൻ കഴിയുന്നവ.
ഏതെങ്കിലും ഒരാൾ നിയമങ്ങൾ ലംഘിച്ചാൽ കരാർ അസാധുവാകും. 2018 ലാണ് മൂന്നാമത്തെ തൊഴിൽ കരാർ മന്ത്രാലയം ആവിഷ്ക്കരിച്ചത്. ഒരാൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലിയെടുക്കാൻ കഴിയുന്ന പാർട് ടൈം സംവിധാനമാണിത്. വിദഗ്ധ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല