സ്വന്തം ലേഖകൻ: ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉറപ്പാക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു.
സൌദിയിലെ അൽഉല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതു പ്രകാരം ഖത്തറിനെതിരായ എല്ലാ നടപടികളും യുഎഇ അവസാനിപ്പിക്കും. അറബ്, ഗൾഫ് ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതാണ് അൽഉലാ കരാർ. യുഎഇ– ഖത്തർ സംബന്ധിച്ച മറ്റു പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.
ഭീകരവാദ ബന്ധം ആരോപിച്ച് 2017ൽ യുഎഇ, സൌദി, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഉപേക്ഷിച്ച ഖത്തറുമായുള്ള ബന്ധം ചൊവ്വാഴ്ച സൌദിയിൽ ചേർന്ന 41ാമത് ജിസിസി ഉച്ചകോടിയിലാണ് പുനഃസ്ഥാപിച്ചത്.
സൌദി അറേബ്യയും ഖത്തറും തമ്മിലുള്ള കര അതിർത്തിയായ സൽവ ചെക്ക് പോയിന്റ് ഉടൻ തുറക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിലെ സിമന്റ് ബാരിക്കേഡുകൾ എടുത്തുമാറ്റി. ഇവിടെ കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യ വകുപ്പുകളും പ്രവർത്തന സജ്ജമാക്കുകയാണ്. ഇവ പൂർത്തിയായാലുടൻ അതിർത്തി തുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല