യുകെയില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെയും ജനപ്രീതി നേടിയെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് പാര്‍ട്ടി നേതാക്കളെല്ലാം. പ്രധാനമന്ത്രി ഡേവീഡ് കാമറൂണും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി എഡ് മിലിബാന്‍ഡും പത്താം നമ്പര്‍ അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
ഫിനാന്‍ഷ്യല്‍ ടൈംസ് സംഘടിപ്പിച്ച സര്‍വെയില്‍ കണ്‍സര്‍വേറ്റീവ്‌സും ലേബര്‍ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമാണ്. 33 ശതമാനമാണ് ഇരുവര്‍ക്കും ലഭിച്ച പിന്തുണ. അതേസമയം ഡെയിലി മെയില്‍, ഐടിവി എന്നിവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഭിപ്രായ സര്‍വെയില്‍ കണ്‍സര്‍വേറ്റീവ്‌സിനാണ് മുന്‍തൂക്കം. ഡെയിലി മിററിന്റെ അഭിപ്രായ സര്‍വെയില്‍ മുന്നില്‍ ലേബര്‍ പാര്‍ട്ടിയാണ്.
പ്രചാരണഘട്ടങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തിയെങ്കിലും നേതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന പ്രചാരണ യോഗങ്ങളില്‍ ഡേവിഡ് കാമറൂണ്‍ എഡ്മിലിബാന്‍ഡിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ എന്തും ചെയ്യുന്ന അപകടകാരിയായ വ്യക്തിയാണ് മിലിബാന്‍ഡ് എന്നാണ് കാമറൂണ്‍ ഇന്നലെ പറഞ്ഞത്.
അതേസമയം കണ്‍സര്‍വേറ്റീവ്‌സും ലിബറല്‍ ഡെമോക്രാറ്റ്‌സും തമ്മില്‍ സഖ്യം ഉണ്ടാവുകയാണെങ്കില്‍ അത് തൊഴിലാളികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അതിനാല്‍ ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റണമെന്നുമാണ് എഡ് മിലിബാന്‍ഡ് പറഞ്ഞത്. തൊഴിലാളി വര്‍ഗത്തെയും മധ്യ വര്‍ഗത്തെയും ലക്ഷ്യമിട്ടുള്ളതാണ് മിലിബാന്‍ഡിന്റെ പ്രചാരണ രീതികള്‍.
ടോറികളുമായോ ലേബര്‍ പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കാന്‍ തയാറല്ലെന്നുള്ള തന്റെ മുന്‍ നിലപാട് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക് ക്ലെഗ് ആവര്‍ത്തിച്ചു. യുകെഐപി നേതാവ് നിഗല്‍ ഫരാജും ക്യാംപെയിന്‍ പ്രക്രിയകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല