സ്വന്തം ലേഖകൻ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഈ ശൈത്യകാലത്ത് ജനാലകൾ തുറക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദർ. ഇതിന്റെ ഭാഗമായി ചുറ്റുമുള്ള സ്ഥലങ്ങളിൽ വൈറസ് കണികകൾ എങ്ങനെ ഒളിഞ്ഞിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ആരോഗ്യവകുപ്പ് പുറത്തിറക്കി. മുറികളിൽ ശുദ്ധവായു അനുവദിക്കുന്നത് അണുബാധയുടെ സാധ്യത 70% ത്തോളം കുറയ്ക്കുമെന്ന് വീഡിയോ കാണിക്കുന്നു.
ശ്വസിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗബാധിതനായ വ്യക്തിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും കൊറോണ വൈറസ് പുറംതള്ളപ്പെടുന്നു. ഈ തുള്ളികളും ചെറിയ കഷണങ്ങളുമാണ് എയറോസോൾസ് എന്നറിയപ്പെടുന്നത്.
പുക പോലെ വായുവിലൂടെ നീങ്ങുന്ന ഈ കണികകൾ പക്ഷേ അദൃശ്യമാണ്. കൊറോണ വൈറസ് പകരാനുള്ള സാധ്യത വീടുകൾക്കകത്തും കൂടുതലാണ്. കാരണം അടച്ചിട്ട മുറികൾ കണങ്ങളെ മണിക്കൂറുകളോളം വായുവിൽ തടഞ്ഞു നിർത്തുകയും കാലക്രമേണ പെരുകകയും ചെയ്യും. ഈ കണങ്ങൾക്കൊപ്പം അതേ മുറിയിൽ കൂടുതൽ സമയം ആളുകൾ ചെലവഴിക്കുമ്പോൾ അവർ രോഗബാധിതരാകാനുള്ള സാധ്യതയും കൂടുതലാണ്.
ശൈത്യകാലം അടുക്കുകയും ആളുകൾ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നതിനാൽ ദിവസവും 15 മിനിറ്റ് നേരത്തേക്ക് ജനാലകൾ തുറക്കാൻ വിദഗ്ദർ ശുപാർശ ചെയ്യുന്നു, അല്ലെങ്കിൽ ദിവസം മുഴുവനം ഒരല്പം തുറന്നിടുകയും ചെയ്യാവുന്നതാണ്. വീട്ടിൽ നിന്ന് രോഗബാധയുള്ള കണങ്ങളെ നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാർഗം അടുക്കളയിലും ബാത്ത്‌റൂമുകളിലും എക്‌സ്‌ട്രാക്റ്റർ ഫാനുകൾ ഉപയോഗിക്കുകയാണെന്നും ബുധനാഴ്ച ആരംഭിച്ച കാമ്പെയ്ൻ നിർദ്ദേശിക്കുന്നു.
ശൈത്യകാലത്ത് വീടുകളിൽ വായുസഞ്ചാരം അനിവാര്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രി ജോ ചർച്ചിൽ പറഞ്ഞു.
“കാലാവസ്ഥ തണുപ്പുള്ളതും നനഞ്ഞതുമായതിനാൽ, ശുദ്ധവായു ഇടക്കിടെ അകത്തേക്ക് കടത്തി വിടുന്നത് വീടുകളിൽ കൊറോണ വൈറസ് വ്യാപന സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു,” ജോ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല