1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ വരിഞ്ഞു മുറുക്കാന്‍ കടുത്ത വ്യവസ്ഥകളുമായി യുഎന്‍ ഉപരോധം, അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയയുടെ പ്രതികരണം. ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് എതിരേ ഉപരോധം ശക്തമാക്കാന്‍ മുന്‍കൈ എടുത്ത അമേരിക്ക കടുത്ത വേദന അനുഭവിക്കേണ്ടി വരുമെന്നും യുഎന്‍ രക്ഷാസമിതി ഐകകണ്‌ഠ്യേന പാസാക്കിയ ഉപരോധം അംഗീകരിക്കുന്നില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഉത്തര കൊറിയയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതി തടയുന്നതിനും ക്രൂഡ് ഓയില്‍ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഉപരോധം സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്പിക്കും. എണ്ണ ഇറക്കുമതി പൂര്‍ണമായി തടയുന്നതിനും കിം ജോംഗ് ഉന്നിനു യാത്രാവിലക്കും ഉപരോധവും ബാധകമാക്കുന്നതിനുമുള്ള നിര്‍ദേശത്തില്‍നിന്ന് അവസാന നിമിഷം അമേരിക്ക പിന്മാറുകയായിരുന്നു.

ചൈനയുടെയും റഷ്യയുടെയും പിന്തുണ പ്രമേയത്തിന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. വിദേശത്ത് ജോലി ചെയ്യുന്ന ഉത്തര കൊറിയക്കാരുടെ എണ്ണം നിലവിലുള്ള ഒരു ലക്ഷത്തില്‍ പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അമേരിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായിരിക്കും അനുഭവിക്കേണ്ടി വരുകയെന്ന് ജനീവയിലെ യുഎന്‍ നിരായുധീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഉത്തര കൊറിയന്‍ അംബാസഡര്‍ ഹാന്‍ തേ സോംഗ് പറഞ്ഞു. രക്ഷാസമിതിയുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഉപരോധങ്ങളിലൂടെ വളരെ വ്യക്തമായ സന്ദേശമാണ് രക്ഷാസമിതി ഉത്തരകൊറിയയ്ക്കു നല്കിയിരിക്കുന്നതെന്ന് അമേരിക്കയുടെ നിരായുധീകരണ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. ഉത്തര കൊറിയയുടെ പ്രകോപനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിനു മടുത്തിരിക്കുന്നു. ഉപരോധങ്ങളില്‍നിന്ന് പാഠം പഠിച്ച് പുതിയപാതയിലേക്ക് ഉത്തരകൊറിയ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേസമയം, ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. ഉത്തര കൊറിയയില്‍ ഭരണമാറ്റം ഉണ്ടാവാന്‍ സമ്മതിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായി എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഉത്തര കൊറിയ ഏറെ ബുദ്ധിമുട്ടുമായിരുന്നു. ചൈനയുടെ കര്‍ശന നിലപാടു കണക്കിലെടുത്താണ് മുന്‍ നിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍ യുഎസ് തയാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.