സ്വന്തം ലേഖകന്‍: ഹിസ്ബുല്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചു, സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു. പാകിസ്താന്‍ കേന്ദ്രമായി 1989ല്‍ രൂപവത്കരിച്ച ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകരസംഘടനയാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമന്റെ് പ്രസ്താവനയില്‍ പറയുന്നു.
സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചതു കൂടാതെ സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സംഘടന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇടപെടുന്നത് തടയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിസ്ബുല്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
പാകിസ്താന് തിരിച്ചടിയായ ഈ നീക്കം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നടപടി. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹന്‍ വാനിയെ കഴിഞ്ഞ വര്‍ഷം സുരക്ഷാ സേന വധിച്ചതിനെ തുടര്‍ന്നാണ് ജമ്മു കാഷ്മീരില്‍ വീണ്ടും വ്യാപക സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. സംഘടനയുടെ പുതിയ തലവനായി മുഹമ്മദ് ബിന്‍ ഖാസിം ചുമതലയേറ്റതിനു പിന്നാലെയാണ് യുഎസിന്റെ വിലക്ക്. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ യാസീന്‍ ഇറ്റൂ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല