1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു പ്രചാരണ സംഘത്തിലെ അംഗങ്ങള്‍ റഷ്യക്കാരുമായി ബന്ധം പുലര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നില്ല.

വെളിപ്പെടുത്തലില്‍ ട്രംപിന്റെ കാമ്പയിന്‍ സഹായികളില്‍ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും റഷ്യയിലും യുക്രെയ്‌നിലും രാഷ്ട്രീയ ഉപദേശകനായി പ്രവര്‍ത്തിച്ചത് പുറത്തായതിനെ തുടര്‍ന്ന് രാജിവെച്ചുപോയ സംഘത്തവവന്‍ പോള്‍ മനഫോര്‍ട്ടിന്റെ നേതൃത്വത്തിലാണ് റഷ്യയുമായുള്ള സംഭാഷണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

സുരക്ഷാ ഉപദേഷ്ടാവിന്റെ റഷ്യന്‍ ബന്ധം സംബന്ധിച്ച് വിശദീകരിക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം തയ്യാറായിരുന്നില്ല. അതിനിടെ ഫ്‌ളിന്‍ റഷ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തത്തെിയിട്ടുണ്ട്. രാജി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുള്ള പുതിയ വെളിപ്പെടുത്തല്‍ ട്രംപിനെ പ്രതിരോധത്തിലാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ അട്ടിമറി നടന്നതായുള്ള ഡെമോക്രാറ്റുകള്‍ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് രാജിയും വെളിപ്പെടുത്തലും.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടില്ലെന്നും മനഫോര്‍ട്ട് പ്രതികരിച്ചു. മാധ്യമങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യജ വാര്‍ത്തയാണിതെന്നും സി.എന്‍.എന്‍. പോലെയുള്ളവ കാണാന്‍കൊള്ളാത്ത ചാനലുകളാണെന്നും ട്രംപും ട്വീറ്റ് ചെയ്തു.

റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും പത്രറിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ജനുവരിയില്‍ സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.