സ്വന്തം ലേഖകന്‍: വെര്‍ദുന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം, മുറിവിന്റെ ഓര്‍മ്മകളുമായി ജര്‍മ്മനിയും ഫ്രാന്‍സും. രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന വെര്‍ദുനില്‍ ഓര്‍മ്മകളുണര്‍ത്തി ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഭരണസാരഥികള്‍ ഒരുമിച്ചെത്തി. 1916ല്‍ 10 മാസം നീണ്ട പോരാട്ടത്തില്‍ മൂന്നു ലക്ഷം പേരാണ് വെര്‍ദുനില്‍ മരിച്ചു വീണത്.
വെര്‍ദുന്‍ കുരുതിയുടെ 100 മത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും പടയാളികളുടെ പിന്‍ഗാമികള്‍ ഞായറാഴ്ച വിര്‍ദുനില്‍ സമാധാനാശംസകള്‍ കൈമാറി. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡും യുദ്ധത്തില്‍ മരിച്ചുവീണവര്‍ക്കുവേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.
യൂറോപ്പിന് ഇന്ന് ഒരുമയും സമാധാനവുമാണ് അനിവാര്യമെന്നും യുദ്ധാനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഫ്രാന്‍സിന്റെ ക്ഷണം ഉഭയകക്ഷി ബന്ധങ്ങളുടെ ആഴത്തിലേക്കാണ് സൂചന നല്‍കുന്നതെന്നും മെര്‍ക്കല്‍ പ്രസ്താവിച്ചു. 1984 ലെ അനുസ്മരണച്ചടങ്ങില്‍ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളും ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങും ഫ്രഞ്ച് ദേശീയഗാനാലാപന പശ്ചാത്തലത്തില്‍ പരസ്പരം കൈകോര്‍ത്തത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഓലന്‍ഡ് ജനങ്ങളെ അഭിവാദ്യം ചെയ്തത്.
‘കോളിന്റെയും മിത്തറാങ്ങിന്റെയും ഹസ്തദാനം അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായിരുന്നുവെന്ന് ഓലന്‍ഡ് വ്യക്തമാക്കി. യൂറോപ്പിന്റെ ഭദ്രത നിലനിര്‍ത്താന്‍ ഇരുരാഷ്ട്രങ്ങളും ഉത്തമവിശ്വാസത്തോടെ യത്‌നിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം വന്‍കരയില്‍ ശക്തിപ്പെടുന്ന തീവ്ര ദേശീയവാദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല