സ്വന്തം ലേഖകന്‍: വിപ്രോ കമ്പനിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപണം, 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരി കോടതിയില്‍. 39 കാരിയായ ജീവനക്കാരിയാണ് പ്രമുഖ ഐടി കമ്പനിയായ വിപ്രോക്കെതിരെ രംഗത്തെത്തിയത്.
വിപ്രോക്കെതിരെ പത്ത് കോടി നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്രോയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ശ്രേയ ഉകിലാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തന്നോട് കമ്പനി അധികൃതര്‍ മോഷമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നുമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നെത്തിയ വിപ്രോയുടെ ഒരു മുതലാളി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ജീവനക്കാരിയായിരുന്ന ശ്രേയ ഉകില്‍ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഇടമല്ല വിപ്രോ എന്നും യുവതി പറയുന്നു. അവിടെ ലിംഗവിവേചനമാണെന്നും ശ്രേയ പറഞ്ഞു. ബിസിനസ് ചര്‍ച്ചകളിലും മറ്റും പെണ്‍കുട്ടികളെ ഒഴിവാക്കുകയാണ് പതിവ്. എല്ലായിടത്തും പുരുഷമേധാവിത്വമായിരുന്നുവെന്നും യുവതി പറയുന്നു.
വര്‍ഷം ഏഴരലക്ഷത്തോളം ശമ്പളം വാങ്ങിച്ച ജീവനക്കാരിയായിരുന്നു ശ്രേയ. എന്നാല്‍, പുരുഷന്‍മാര്‍ക്ക് ശമ്പള കാര്യത്തില്‍ ഇരട്ടിയാണ് നല്‍കാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാറു പോലുമില്ലെന്നും ശ്രേയ പറയുന്നു. കിടപ്പറ പങ്കിടാന്‍ പോലും ആവശ്യപ്പെട്ടു. പിന്നീട് പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയെന്നും ശ്രേയ പറഞ്ഞു. ബന്ധം രഹസ്യമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. പുറത്തറിഞ്ഞാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ചതി മനസ്സിലായത്
സംഭവിച്ചതൊക്കെ ഓര്‍ത്ത് മാനസികമായി തളര്‍ന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. വിഷാദ രോഗത്തിന് ചികിത്സയും തേടിയിരുന്നു. തുടര്‍ന്നാണ് ജോലി രാജിവെച്ചത്. വിപ്രോയുടെ ലണ്ടന്‍ ഓഫീസില്‍ സെയില്‍സ് എക്‌സ്‌ക്യൂട്ടിവായിരുന്നു ഈ ഇന്ത്യക്കാരി. എന്നാല്‍ ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല