സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി.
ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് സമമാണെന്നും മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.ഒപ്പം സയന്‍സ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു.
“വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ പ്രതിരോധിക്കണമെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍ നിന്നും വരുന്ന അജ്ഞാത വൈറസുകളെക്കുറിച്ച് മനസ്സിലാക്കാനും മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാനുമാവണം,” ഷി സെന്‍ഗ്ലി സി.ജി.ടി.എന്നിനോട് പറഞ്ഞു.
നേരത്തെ വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന ആരോപണത്തെ ഇവര്‍ നിഷേധിച്ചിരുന്നു. താന്‍ പഠനം നടത്തി വന്ന വൈറസും ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരുക്കുന്ന കൊറോണ വൈറസുകളുടെ ജെനിറ്റിക് കോഡും വ്യത്യസ്തമാണെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിന്നു.
തന്റെ ലാബുമായി ഈ മഹാമാരിക്ക് യാതൊരു ബന്ധവുമില്ലെന്ന് തന്റെ ജീവിതത്തെ തൊട്ട് സത്യം ചെയ്യുന്നു എന്നാണ് ഇവര്‍ അന്നു പറഞ്ഞത്. ബാറ്റ് വുമണ്‍ എന്ന പേരിലാണ് ഷി സയന്‍സ് ലോകത്ത് അറിയപ്പെടുന്നത്. വവ്വാലുകളെ പിടിച്ച് അവ പരത്തുന്ന വിവിധ കൊറോണ വൈറസുകളെ പറ്റി ഇവരും സംഘവും പഠനം നടത്താറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല