സ്വന്തം ലേഖകൻ: വിസാ കാലാവധിയുള്ള 3,50,000 വിദേശികള്‍ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം വിദേശ തൊഴിലാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രശ്ന പരിഹാരത്തിന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മുന്‍കരുതലോടെ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും കമ്പനി ഉടമകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം തോഴിലാളികള്‍ മടങ്ങി വരാനാകാതെ സ്വന്തം നാടുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ 1,51,990 പേരുടെ വിസ റദ്ദായി. അതേസമയം മൂന്നര ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുള്ള താമസ രേഖയോടെ വിദേശത്തു കുടുങ്ങി കിടക്കുകയാണ്.
തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കമ്പനി ഉടമകളുടെ ആവശ്യം. റസ്റ്റാറൻറുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലും തൊഴിലാളികളുടെ കുറവുണ്ട്. ഉള്ളവർ അവധിയെടുത്തിട്ട് ഏറെ നാളായി. തിരിച്ചുവരേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണ്. ഘട്ടം ഘട്ടമായെങ്കിലും വിദേശികൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സ്വദേശി സംരംഭകർ ആവശ്യപ്പെടുന്നു.
നിയന്ത്രിതമായി പ്രവേശനം അനുവദിക്കുകയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കുകയും ചെയ്താൽ പുതുതായി വരുന്നവരിലൂടെ വൈറസ് പടരുന്നത് തടയാമെന്നാണ് ഇവരുടെ വാദം. അവരുടെ സംരംഭങ്ങൾ പ്രതിസന്ധി നേരിടുന്നതുകൊണ്ട് കൂടിയാണ് ഇൗ ഇടപെടൽ.വിദേശ തൊഴിലാളികളെ ആശ്രയിച്ചുള്ള തൊഴിൽ മേഖലകളാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്. വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
നാട്ടിൽ കുടുങ്ങിയവരുടെ ഇഖാമ, സ്പോൺസർക്കോ കമ്പനിക്കോ ഒാൺലൈനായി പുതുക്കാൻ കഴിയും.സ്പോൺസർ ചെയ്യാത്തതുകൊണ്ടോ കമ്പനിയുടെ ഫയൽ മരവിപ്പിച്ചുകിടക്കുന്നതുകൊണ്ടോ നിരവധി പേർക്ക് ഇഖാമ പുതുക്കാൻ കഴിഞ്ഞിട്ടില്ല.നല്ല ജോലി ഉണ്ടായിരുന്ന നിരവധി പേർക്ക് ഇങ്ങനെ തൊഴിൽ നഷ്ടപ്പെട്ടു. പുതിയ വിസ അനുവദിച്ചുതുടങ്ങാത്തതിനാൽ മറ്റൊരു വിസയിൽ വരാനുള്ള സാധ്യതയും മങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല