സ്വന്തം ലേഖകൻ: മുപ്പതോളം ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മാരക രോഗം മങ്കി പോക്സിന്റെ പേര് മാറ്റാനുള്ള ആവശ്യം ശക്തമാകുന്നു. രോഗവ്യാപനത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം ചേരാനിരിക്കെയാണ്, പേര് മാറ്റാനുള്ള ആവശ്യം ഉയരുന്നത്. രോഗത്തിന് വിവേചന രഹിതവും വിദ്വേഷം ജനിപ്പിക്കാത്തതുമായ പേര് വേണം എന്നാണ് ആവശ്യം.
പേര് മാറ്റവുമായി ബന്ധപ്പെട്ട വിഷയം സജീവ പരിഗണനയിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോക്ടർ ടെഡ്രോസ് അഥനോം വ്യക്തമാക്കി. അധികം വൈകാതെ പേര് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മങ്കി പോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 30 ശാസ്ത്രജ്ഞരാണ് ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതലും പ്രചരിപ്പിക്കപ്പെടുന്നത് ആഫ്രിക്കൻ രോഗികളുടെ ചിത്രങ്ങളാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനത്തെ പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. മങ്കി പോക്സ് എന്ന പേര് വിവേചനത്തിനും വംശീയ അധിക്ഷേപങ്ങൾക്കും കാരണമാകുന്നതായും പരാതികൾ വ്യാപകമാണ്.
അതേസമയം, ഈ വർഷം ഇതേവരെ 39 ലോകരാജ്യങ്ങളിലായി 1,600 പേർക്ക് മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1500 പേർക്ക് രോഗബാധ സംശയിക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല