സ്വന്തം ലേഖകൻ: നോര്‍ത്തേണ്‍ അയര്‍ലൻഡിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സിൻഫീൻ പാർട്ടി ചരിത്ര വിജയത്തിലേയ്ക്ക്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സിൻഫീൻ അധികാരത്തിലേയ്ക്കെത്തുന്നത്. ക്രോസ്-കമ്മ്യൂണിറ്റി അലയന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഭയപ്പെട്ടതുപോലെയുള്ള വലിയ പതനമുണ്ടായില്ലെന്നത് ഭരണത്തിലിരിക്കുന്ന ഡിയുപിയ്ക്കും ആശ്വാസം നല്‍കുന്നതായി.
തിരഞ്ഞെടുപ്പിൽ 29% ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയാണ് സിന്‍ഫീൻ പാർട്ടി സ്റ്റോര്‍മോണ്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നിരുന്നാലും സമ്പൂർണ ഫലത്തിനായി ഞായറാഴ്ചവരെ കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയത് 27 സീറ്റുകളെങ്കിലും പാര്‍ട്ടിയ്ക്ക് ഉറപ്പാണ്. ഡിയുപിക്ക് 21.3% വോട്ടുകള്‍ ലഭിച്ചു. 2017ലെ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണിത്. വോട്ട് വിഹിതം നാലു ശതമാനം വര്‍ധിപ്പിച്ച് (13.5%) നില മെച്ചപ്പെടുത്തി. ടിയുവിയുടെ വോട്ടുകളിലും (അഞ്ചു ശതമാനം) വര്‍ധനവുണ്ടായി.
90 സ്റ്റോര്‍മോണ്ട് മണ്ഡലങ്ങളില്‍ ഫലം പ്രഖ്യാപിച്ച 45ല്‍ സിൻഫീൻ 18 സീറ്റുകള്‍ നേടി. ഡിയുപി 12, അലയന്‍സ് 8, യുയുപി 4, എസ്ഡിഎല്‍പി 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. മിഡ് അള്‍സ്റ്ററില്‍ നിന്നും സിൻഫീൻ ഡെപ്യൂട്ടി ലീഡര്‍ മിഷേല്‍ ഒ നീലും ഈസ്റ്റ് ബെല്‍ഫാസ്റ്റില്‍ നിന്ന് അലയന്‍സ് നേതാവ് നവോമി ലോംഗും ലഗാന്‍ വാലിയില്‍ നിന്ന് ഡിയുപി നേതാവ് ഡോണാള്‍ഡ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.
അതിനിടെ, നോര്‍ത്തേണ്‍ അയര്‍ലൻഡ് പ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രംഗത്തുവന്നത് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമോയെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാവരുമായും സഹകരിക്കാന്‍ തയാറാണെന്ന് സിൻഫീൻ വ്യക്തമാക്കി.
1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് അനുസരിച്ച് അധികാരം പങ്കുവെയ്ക്കാന്‍ നാഷനലിസ്റ്റുകളും യൂണിയനിസ്റ്റുകളും ബാധ്യസ്ഥരാണ്. എന്നാല്‍ ബ്രക്സിറ്റാനന്തരം യുകെയുടെ മറ്റ് ഭാഗങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുന്ന പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പുനപ്പരിശോധിച്ചില്ലെങ്കില്‍ അധികാരത്തില്‍ പങ്കാളിയാകില്ലെന്ന് ഡിയുപി മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല