സ്വന്തം ലേഖകൻ: വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്ന ഒമാനില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയാണെന്ന് കണക്കുകള്‍. ആകെയുള്ള പ്രവാസികളില്‍ നാലിലൊന്ന് പേരും നിര്‍മാണ രംഗത്താണ് തൊഴിലെടുക്കുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
2022ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം, 3,73,184 പ്രവാസികളാണ് വിവിധ നിര്‍മാണ് രംഗങ്ങളില്‍ ജോലി ചെയ്യുന്നത്. രാജ്യത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയും ഇത് തന്നെ. ആകെ 17,66,426 പ്രവാസികളാണ് ഒമാനില്‍ ഉള്ളതെന്നാണ് ഏറ്റവും പുതിയ കണക്ക്. നിര്‍മാണ മേഖലയ്ക്കു പുറമെ, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന വര്‍ക്ക്ഷോപ്പുകള്‍, നിര്‍മാണ സ്ഥാപനങ്ങള്‍, വീടുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റ് സര്‍വീസുകള്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവാസികള്‍ പണിയെടുക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത് 14,49,358 പേരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 അവസാനത്തില്‍ നിര്‍മാണ മേഖലയില്‍ 3,53,584 പ്രവാസികളായിരുന്നു ജോലി ചെയ്തിരുന്നതെങ്കില്‍ 2022 മാര്‍ച്ച് അവസാനത്തോടെ അത് 3,73,184 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 5.5 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നീ മേഖലകളിലും 4.7 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ 2,06,868 പേരുണ്ടായിരുന്ന സ്ഥാപനത്ത് ഈ മേഖലകളില്‍ മാര്‍ച്ച് അവസാനത്തോടെ 2,16,493 പേരാണ് ജോലി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായ ഒമാനില്‍ അടുത്ത കാലത്തായി സ്വദേശിവല്‍ക്കരണം ശക്തമാണ്. രാജ്യത്തെ പ്രധാന തൊഴില്‍ മേഖലകളെല്ലാം സ്വദേശികള്‍ക്ക് മാത്രമാക്കിയതിനാല്‍ ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവാസികള്‍ കൂട്ടമായി പിരിച്ചുവിടപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ ഇടവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല