സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിച്ചവർ രോഗലക്ഷണമില്ലാതെ പരിശോധനക്ക് വിധേയമാക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയംഅറിയിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയാലും രോഗലക്ഷണങ്ങൾ പ്രകടമാകാതെ സർക്കർ ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലെ പിസിആർ പരിശോധനയ്ക്ക് അനുമതി തേടരുത്.
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി രേഖപ്പെടുത്താതെ തവക്കൽനാ, സിഹ്ഹത്തീ ആപ്ലിക്കേഷനുകൾ വഴി പരിശോധനക്ക് അനുമതി ലഭിക്കില്ല. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3168 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 608പേർ രോഗമുക്തി നേടി. രണ്ടു മരണവും രേഖപ്പെടുത്തി.
ഇതോടെ മൊത്തം മരണ സംഖ്യ 8888 ഉം മൊത്തം കേസുകൾ 568,650 ഉം സുഖംപ്രാപിച്ചവരുടെ എണ്ണം 544,161 ഉം ആയി. 117 പേർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗദിയിൽ പൊതു – സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിച്ചാലും സാമൂഹിക അകലം പാലികാത്തിരുന്നാലും 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ ലംഘനം ആവർത്തിച്ചാൽ 100,000 റിയാലിലെത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു. വൈറസ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചത്. നേരത്തെ കൊറോണ വൈറസ് ബാധിതരായ ആളുകള്‍ പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരാണെങ്കില്‍ അവരുടെ മെഡിക്കല്‍ ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു.
ജനുവരി 5 ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. ഈ വീണ്ടെടുക്കല്‍ കാലയളവിന് ശേഷം തവക്കല്‍ന ആപ്ളിക്കേഷനിലെ രോഗപ്രതിരോധ നില അപ്ഡേറ്റ് ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കൊറോണ വൈറസ് ബാധിച്ചവരുടെ മെഡിക്കല്‍ ഐസൊലേഷന്‍ കാലയളവ് 10 ദിവസമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രോഗബാധിതരായ ആളുകള്‍ മേല്‍പ്പറഞ്ഞ വീണ്ടെടുക്കല്‍ കാലയളവ് പിന്നിട്ടതിന് ശേഷം സ്വാബ് ചെയ്യേണ്ടതില്ലെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രതിരോധ കുത്തിവെപ്പ് എടുത്തവരില്‍ ഭൂരിഭാഗം ആളുകളിലും അണുബാധയുടെ കാലയളവ് 5 മുതല്‍ 7 ദിവസം വരെ കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ തടയുന്നതിന് ബൂസ്റ്റര്‍ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല