സ്വന്തം ലേഖകൻ: സൗദി അറേബ്യ ചരിത്രത്തിലാദ്യമായി ഇന്ന് പതാക ദിനം ആചരിക്കുന്നു. ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞയാഴ്ചയാണ് സൗദിയിൽ മാർച്ച് 11ന് പതാക ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. അബ്ദുൽ അസീസ് രാജാവ് സൗദി പതാക അംഗീകരിച്ച ദിവസം 1937 മാർച്ച് 11 (27 ദുൽഹജ് 1335)നാണ്. ഹിജ്‌റി 1139-ൽ സൗദി അറേബ്യയുടെ സ്ഥാപിതമായത് മുതൽ ചരിത്രത്തിലുടനീളം വ്യാപിച്ച ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇത്തരമൊരു ദിനം സമർപ്പിക്കുന്നത്.
ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയുടെ മഹത്തായ അർഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി സൗദിയുടെ പതാക രാജ്യത്തെ ഒരുമിപ്പിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്മാർ അഭിമാനത്തോടെ ഉയർത്തിയ ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണ്.
ദേശീയ പതാകയോ രാജപതാകയോ ഒരിക്കലും താഴ്ത്താനാവില്ല. ഇത്തരക്കാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷനുകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പതാക സമ്പ്രദായത്തിന്റെ ആർട്ടിക്കിൾ 13 അനുസരിച്ച്, ചില കാരണങ്ങളാൽ അത് താഴ്ത്തി പറത്തരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത് ദേശീയ പതാകയെയോ രാജകീയ പതാകകളെയോ അപമാനിച്ചാൽ ഒരു വർഷം തടവും 3,000 റിയാൽ പിഴയുമാണ് ശിക്ഷ. ദേശീയ പതാക, രാജ പതാക, രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നം എന്നിവ അപമാനിക്കുന്നവർക്ക് ഒരു വർഷം തടവും 3000 റിയാൽ പിഴയും ലഭിക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
വ്യാപാര മുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങൾക്കോ ദേശീയ പതാക ഉപയോഗിക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആർട്ടിക്കിൾ 15 ലെ വാചകം അനുസരിച്ച് സൗദി പതാക സമ്പ്രദായത്തിൽ അനുശാസിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് സൗദി പതാക ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല